ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട് എം പി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ബുധനാഴ്ചയും തുടരും. രണ്ടാം ദിവസമായ ചൊവ്വാഴ്ച 10 മണിക്കൂറാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുലിനെ ചോദ്യം ചെയ്തത്. വൈകിയാണെങ്കിലും ചൊവ്വാഴച തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ അഭ്യർത്ഥിച്ചുവെങ്കിലും ഇഡി ഇത് നിരാകരിക്കുകയായിരുന്നു.
രണ്ടാം ദിവസവും രാവിലെ 11.30നാണ് രാഹുൽ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുലിനെ ചോദ്യം ചെയ്യുന്ന സമയത്തെ കോൺഗ്രസ് പ്രതിഷേധങ്ങൾ ചൊവ്വാഴ്ചയും തുടർന്നു. ഹരീഷ് റാവത്ത്, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയ നേതാക്കൾ അറസ്റ്റിലായി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം വിദേശത്തായിരുന്നതിനാൽ എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്. യംഗ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഫണ്ടുകളിൽ തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതി പ്രകാരമാണ് എൻഫോഴ്സ്മെന്റ് നടപടികൾ പുരോഗമിക്കുന്നത്.
Comments