പൽഘർ: യൂട്യൂബിൽ വീഡിയോ കണ്ട് മോഷണത്തിനിറങ്ങിയ യുവാവ് പിടിയിൽ. 38കാരനായ ദിൽഷദ് ഫായിസ് ഷെയ്ഖ് ആണ് പിടിയിലായത്. വീട് കുത്തിത്തുറന്ന് പണവും 9.75 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് പ്രതി കവർന്നത്. മഹാരാഷ്ട്രയിലെ പൽഘറിലെത്തിയാണ് മോഷണം നടത്തിയത്. നേരത്തെ യാതൊരു വിധ ക്രിമിനൽ-മോഷണ കേസുകളിലും പങ്കാളിയാകാത്ത ഇയാൾ യൂട്യൂബ് വീഡിയോ നോക്കിയാണ് വീട് കുത്തിപ്പൊളിക്കുന്നത് എങ്ങനെയാണെന്ന് പഠിച്ചത് എന്ന് സോൺ 2 അസിസ്റ്റന്റ് കമ്മീഷണർ പങ്കജ് ഷിർസത് പറഞ്ഞു.
ഈ മാസം അഞ്ചാം തിയതി അച്ചോൾ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിക്കുന്നത്. 11ാം തിയതി ഉത്തർപ്രദേശിൽ നിന്നാാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച പണവും ആഭരണങ്ങളും ഇയാളുടെ താമസ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ യൂട്യൂബ് വീഡിയോ നോക്കിയാണ് മോഷണം നടത്താനുള്ള കാര്യങ്ങളെല്ലാം പഠിച്ചത് എന്ന് ഇയാൾ പോലീസിന് മൊഴി നൽകി. മോഷണത്തിന് മറ്റാരുടേയും സഹായം ഉണ്ടായിട്ടില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. എന്നാൽ യുപിയിൽ എവിടെ നിന്നാണ് ഇയാൾ പിടിയിലായത് എന്നുള്ള വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല.
Comments