ന്യൂഡൽഹി: യുവാക്കൾക്ക് സൈനിക സേവനത്തിന് അവസരമൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ അഗ്നിപഥ് ഏറ്റെടുത്ത് രാജ്യത്തെ യുവാക്കൾ. പദ്ധതി പ്രഖ്യാപനത്തോട് മികച്ച പ്രതികരണമാണ് യുവാക്കളിൽ നിന്നും ലഭിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പദ്ധതിക്കെതിരെ എതിർപ്പുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര രംഗത്തെത്തി.
സായുധ സേനകളിലേക്കുള്ള നിയമനങ്ങൾ ബിജെപി സർക്കാർ പരീക്ഷണമാക്കി മാറ്റുന്നു എന്നാണ് പ്രിയങ്കയുടെ ആരോപണം. വർഷങ്ങളായി സേവനം നടത്തുന്ന സൈനികർ സർക്കാരിന് ബാദ്ധ്യതയാണോ എന്നും പ്രിയങ്ക ചോദിച്ചു.
17.5 വയസ്സ് മുതൽ 21 വയസ്സുവരെ പ്രായമുള്ളവർക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമ സേനകളിലേക്ക് പദ്ധതി പ്രകാരം നിയമിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
‘അഗ്നിപഥ്‘ പദ്ധതി പ്രകാരം നിയമിതരാകുന്ന സേനാംഗങ്ങളെ അഗ്നിവീരന്മാർ എന്നാകും വിളിക്കുക. പെൺകുട്ടികൾക്കും പദ്ധതിയുടെ ഭാഗമാകാം. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള ആദ്യ റിക്രൂട്ട്മെന്റ് റാലി വരുന്ന 90 ദിവസങ്ങൾക്കുള്ളിൽ നടക്കും. 45,000 പേർക്കാണ് ആദ്യ ഘട്ടത്തിൽ നിയമനം.
ഏകീകൃത ഓൺലൈൻ സംവിധാന പ്രകാരമായിരിക്കും നിയമന നടപടികൾ. 2023 ജൂലൈ മാസത്തോടെ ആദ്യ ബാച്ച് സേവനം ആരംഭിക്കും. മികച്ച ശമ്പളവും ഇൻഷുറൻസ് പരിരക്ഷയും അഗ്നിവീരന്മാർക്ക് ലഭിക്കും.
മിക്ക സംസ്ഥാന സർക്കാരുകളും വലിയ പിന്തുണയാണ് അഗ്നിപഥ് പദ്ധതിക്ക് നൽകുന്നത്. പദ്ധതി പ്രകാരം 4 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. സർക്കാർ ഇതര ജോലികളിൽ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments