നാഗപൂർ: പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്. നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് നാഗ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം. നാഗ്പൂരിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിന് പുറത്ത് നടന്ന പ്രകടനത്തിലാണ് കോൺഗ്രസ് നേതാവായ ഷെയ്ഖ് ഹുസൈൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യമായ രീതിയിൽ അധിക്ഷേപിച്ചത്. നായ ചാകുന്നതുപോലെ നരേന്ദ്രമോദി ചാകും എന്നുൾപ്പെടെയുളള വാക്കുകളായിരുന്നു ഷെയ്ഖ് ഹുസൈൻ പ്രസംഗത്തിൽ ഉപയോഗിച്ചത്. കോൺഗ്രസ് നേതാവിന്റെ പ്രസ്താവന്യ്ക്ക് പിന്നാലെ പ്രതിഷേധം കനക്കുകയാണ്.
പ്രധാനമന്ത്രിക്കെതിരായ ഹുസൈന്റെ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നാഗ്പൂർ ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് കോൺഗ്രസ് നേതാവിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. പ്രതിഷേധങ്ങൾക്ക് പിന്നാലെ നേതാവിനെതിരെ എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്ര പോലീസിന്റെ നടപടി വൈകിയതിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളെ ബിജെപി നേതാവ് രാം കദം അപലപിച്ചു. പ്രധാനമന്ത്രിക്കെതിരായ ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോയെന്ന് ചോദിച്ച അദ്ദേഹം, മഹാരാഷ്ട്ര പോലീസിന്റെ നടപടി വൈകിയതിലും സർക്കാരിനെ ചോദ്യം ചെയ്തു.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിക്ക് ഇഡി നോട്ടീസ് അയച്ചതിന് പിന്നാലെ സർക്കാർ നെഹ്റു കുടുംബത്തെ അവഹേളിക്കുന്നു എന്ന പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധം അക്രമാസക്തമാണ്. കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. ഇഡി ഓഫീസിന് പുറത്ത് ബാരിക്കേഡുകൾ തകർക്കുകയും ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്ത കോൺഗ്രസ് കേസിൽ കൃത്യമായ മറുപടി നൽകാതെ രാജ്യത്താകമാനം അക്രമം അഴിച്ചുവാടിനുള്ള ശ്രമത്തിലാണ്. ഇതിനിടയിൽ പ്രധാനമന്തിയ്ക്കെതിരായ പ്രസ്താവനയിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്.
Comments