ഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്നതിനിടിയിലും കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഇടയിലാണ് രാജ്യം ഏറെ പ്രതീക്ഷ അർപ്പിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്.
സേനയുടെ അന്തസ്സും പാരമ്പര്യവും വീര്യവും അച്ചടക്കവും വിട്ടുവീഴ്ച ചെയ്യുന്നത് ബിജെപി സർക്കാർ അവസാനിപ്പിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. തുടർച്ചയായ മൂന്നാം ദിവസവും ഇഡി ചോദ്യം ചെയ്യുമ്പോഴും കേന്ദ്രസർക്കാർ പദ്ധതികളെ വിമർശിക്കാൻ രാഹുൽ ഗാന്ധി സമയം കണ്ടെത്തുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന എല്ലാ പദ്ധതികളെയും കാര്യഗൗരവം പോലും പരിശോധിക്കാതെ ആദ്യം വിമർശിക്കുന്നവരിൽ രാഹുൽഗാന്ധി മുന്നിലാണ്.
ഇന്ത്യൻ സായുധ സേനയെ ലോകത്തിലെ ഏറ്റവും മികച്ച സൈന്യമാക്കി മാറ്റാനുള്ള ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് അഗ്നിപഥ്. 17.5 വയസ്സ് മുതൽ 21 വയസ്സുവരെ പ്രായമുള്ളവർക്കാണ് പദ്ധതി പ്രകാരം സൈനിക സേവനത്തിന് അവസരം. പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമ സേനകളിലേക്ക് പദ്ധതി പ്രകാരം നിയമിക്കും. ‘അഗ്നിപഥ്‘ പദ്ധതി പ്രകാരം നിയമിതരാകുന്ന സേനാംഗങ്ങളെ അഗ്നിവീരന്മാർ എന്നാകും വിളിക്കുക. പെൺകുട്ടികൾക്കും പദ്ധതിയുടെ ഭാഗമാകാം. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള ആദ്യ റിക്രൂട്ട്മെന്റ് റാലി വരുന്ന 90 ദിവസങ്ങൾക്കുള്ളിൽ നടക്കും. 45,000 പേർക്കാണ് ആദ്യ ഘട്ടത്തിൽ നിയമനം.
അതേസമയം, ചോദ്യം ചെയ്യലിൽ രാഹുലിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഇഡി കുറ്റപ്പെടുത്തിയിരുന്നു. മൂന്നാം ദിവസവും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുമ്പോൾ അറസ്റ്റുമുണ്ടാവുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. രാഹുൽ ഗാന്ധി രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് അറസ്റ്റിലേക്ക് നീങ്ങുന്നതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
Comments