കൊൽക്കത്ത: നൂപുർ ശർമയുടെ പ്രവാചക പരാമർശത്തിന്റെ പേരിൽ നടത്തിയ കലാപങ്ങളിൽ പങ്കുവഹിച്ചവർക്ക് നിയമപരിരക്ഷ നൽകുമെന്ന് പ്രഖ്യാപിച്ച് ബംഗാൾ ഇമാം അസോസിയേഷൻ. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന യുവാക്കൾക്ക് ആവശ്യമായ നിയമസഹായം എത്തിക്കുമെന്ന് സംഘടന വ്യക്തമാക്കി. കസ്റ്റഡിയിലിരിക്കുന്ന നിഷ്കളങ്കരായ യുവാക്കളെയാണ് സഹായിക്കുകയെന്നും ഇമാം അസോസിയേഷൻ പറഞ്ഞു.
പശ്ചിമ ബംഗാളിലെ നാദിയ, മുർഷിദാബാദ്, ഹൗറ പ്രദേശങ്ങളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി നിഷ്കളങ്കരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ഇമാം അസോസിയേഷന്റെ വാദം. പോലീസ് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തവരെ രക്ഷപ്പെടുത്തുമെന്നും അവർക്ക് വേണ്ടിയാണ് സഹായം വാഗ്ദാനം ചെയ്യുന്നതെന്നും ഇമാം അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് യഹിയ പറഞ്ഞു.
കൊൽക്കത്ത ഹൈക്കോടതി, ബെർഹാംപൂർ ഹൈക്കോടതി എന്നിവിടങ്ങളിലെ പ്രമുഖരായ അഭിഭാഷകരെ ഇതിനായി നിയോഗിക്കുമെന്നും യഹിയ കൂട്ടിച്ചേർത്തു. നൂപുർ ശർമയുടെ പ്രവാചക പരാമർശം വിവാദമാക്കി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച 200-ലധികം ആളുകളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. 42 എഫ്ഐആറുകളും ബംഗാൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അറസ്റ്റിലായവരെ സ്വതന്ത്രരാക്കാനാണ് ബംഗാൾ ഇമാം അസോസിയേഷന്റെ നീക്കം.
Comments