ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി കൈയ്യടക്കാൻ അതിർത്തി കടന്നു ചൈനീസ് പട്ടാളം നടത്തിയ ആക്രമണത്തിന് ഇന്ന് രണ്ട് വർഷം. ബീഹാർ റെജിമെന്റിലെ സൈനികരെ വകവരുത്താൻ മാരകായുധങ്ങളുമായി ഗാൽവാനിലെത്തിയ ചൈനീസ് പട്ടാളത്തിന് എന്നാൽ തെറ്റ് പറ്റിയിരുന്നു. ഇന്ത്യൻ സൈനികർ കാര്യമായി ആയുധങ്ങളൊന്നും കൈയ്യിൽ കരുതില്ലെന്ന് അവർ കരുതി, എന്നാൽ രാജ്യസ്നേഹികളായ സൈനികരുടെ കൈ തന്നെ ആയുധമായിരുന്നു എന്നവർ അറിഞ്ഞിരുന്നില്ല.
23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു സൈനികനുണ്ടായിരുന്നു അന്ന് ബീഹാർ റെജിമെന്റിൽ. ഒരു കൗമാരക്കാരന്റെ മുഖത്തെ നിഷ്കളങ്കത്വം ഒട്ടും മായാതെ നിന്ന ഒരു സൈനികൻ. അയാളെ പെട്ടെന്ന് തന്നെ വകവരുത്തി മുന്നേറാമെന്നാണ് അന്ന് ചൈനീസ് പട്ടാളത്തിലെ ഒരോ സേനാംഗങ്ങളും വിചാരിച്ചിട്ടുണ്ടാവുക. എന്നാൽ അവന്റെ കൈകളിൽ കുടുങ്ങിയവരാരും പിന്നീട് എഴുന്നേറ്റ് നിന്നില്ല. തന്റെ ദേശത്തെ ആക്രമിക്കാൻ വന്ന 12 പേരെയാണ് അന്ന് ആ സൈനികൻ നിഷ്കരുണം വധിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റിട്ടും പിന്മാറാൻ അയാൾ തയ്യാറായിരുന്നില്ല. തന്റെ തലപ്പാവ് കെട്ടിയിരുന്ന തുണി അഴിച്ച് മുറിവിൽ ചുറ്റിക്കെട്ടിയ ശേഷം വീണ്ടും അയാൾ പോരാട്ടം നടത്തി. അവസാന നിമിഷം വരെ തന്റെ സഹപ്രവർത്തകരെ രക്ഷിക്കാനും അദ്ദേഹം മറന്നില്ല. 23 കാരനായ സിപോയ് ഗുർതേജ് സിംഗിനെ ആ സംഭവത്തിന് ശേഷം രാജ്യം വിളിച്ചത് ഗാൽവാനിലെ സിംഹം എന്നായിരുന്നു.
പഞ്ചാബ് ഘാതക് പ്ലാറ്റൂൺ അംഗമായിരുന്ന ഗുർതേജ് സിംഗ് ജൂൺ 15 ന് നടന്ന ചൈനീസ് ആക്രമണത്തിലാണ് വീരമൃത്യു വരിച്ചത്. 12 ചൈനീസ് കമ്മ്യൂണിസ്റ്റ് സൈനികരെയാണ് മരണത്തെ പുൽകും മുൻപേ അദ്ദേഹം കൊന്നു തള്ളിയത്. തന്നെ ആക്രമിക്കാൻ വന്ന 4 പേരെ ഗാൽവാൻ നദിയിലെ ആഴങ്ങളിലേക്ക് ഉയരത്തിൽ നിന്ന് എറിഞ്ഞപ്പോൾ, 7 പേരെ തന്റെ കൃപാൺ കൊണ്ടു അദ്ദേഹം വധിച്ചു. അവസാനം പുറകിൽ നിന്ന് കുത്തേറ്റ് പിടയുമ്പോഴും അദ്ദേഹത്തിന്റെ കൈകളിൽ ഒരു ചൈനീസ് സൈനികന്റെ ജീവനും പിടഞ്ഞിരുന്നു.
സംഘർഷത്തിൽ മരിച്ച 20 സൈനികരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നെങ്കിലും, ഇന്നും രാജ്യം ഗുർതേജ് സിംഗിനെ ഓർക്കുന്നു, ഗാൽവാനിൽ സ്വന്തം രാജ്യത്തെ രക്ഷിക്കാൻ പോരാടിയ സിംഹം എന്ന പേരിൽ. രാജ്യത്തിന് വേണ്ടി നടത്തിയ ധീരമായ പോരാട്ടത്തിന് 26 ജനുവരി 2021 ന് റിപ്പബ്ലിക് ദിനത്തിൽ ഗുർതേജ് സിംഗിന് രാജ്യം വീർ ചക്ര നൽകി ആദരിച്ചു.
Comments