ന്യൂഡൽഹി: പ്രവാചകനെതിരെ നൂപുർ ശർമ്മ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് ഇന്ത്യയിലെ ഹിന്ദുക്കൾക്കെതിരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ പ്രവിശ്യയിലെ ഭീകരർ 10 മിനിട്ട് ദൈർഘ്യമുള്ള ഭീഷണി വീഡിയോയും ഇതോടൊപ്പം പുറത്ത് വിട്ടിട്ടുണ്ട്. പ്രവാചകനിന്ദയ്ക്ക് പകരമായി ഹിന്ദുക്കളെ ലക്ഷ്യമിടണമെന്നാണ് ഇതിൽ പറയുന്നത്.
ഇന്ത്യയിൽ സാധ്യമായ ഇടങ്ങളിലെല്ലാം ചാവേർ ആക്രമണം നടത്തണമെന്നാണ് ഭീകരർ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതിന് താലിബാനേയും, പ്രതിരോധ മന്ത്രി മുല്ല യാക്കൂബിനേയും ധനകാര്യമന്ത്രി മുല്ല യാക്കൂബിനേയും ഐഎസ് ഭീകരർ വിമർശിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കാബൂൾ വിമാനത്താവളത്തിൽ നടത്തിയ ആക്രമണവും, 2020 മാർച്ചിൽ ഗുരുദ്വാരയിൽ നടത്തിയത് പോലുള്ള ആക്രമണവും നടത്തുമെന്നാണ് ഭീഷണി.
നേരത്തെ അൽഖ്വയ്ദയും സമാനമായ രീതിയിൽ ഇന്ത്യയ്ക്ക് നേരെ ഭീഷണി ഉയർത്തിയിരുന്നു. പ്രവാചകന് വേണ്ടി ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ ആക്രമണം നടത്തുമെന്നായിരുന്നു അൽ ഖ്വയ്ദയുടെ ഭീഷണി. കാവി പുതച്ചവർ നിങ്ങളുടെ അന്ത്യത്തിനായി കാത്തിരിക്കണമെന്നും ഇതിൽ പറയുന്നു.
Comments