കടലിനടിയിൽ ഉപ്പുണ്ടെന്ന് എല്ലാവർക്കും അറിയാം… എന്നാൽ അവിടെ വമ്പൻ പഞ്ചസാര മലകൾ ഉണ്ടെന്ന് പറഞ്ഞാലോ.. നിങ്ങൾ എന്താണീ പറയുന്നത്, കടലിൽ എങ്ങനെയാ പഞ്ചസാര ഉണ്ടാവുക. ഈ ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉയർന്നിട്ടുണ്ടാകും.. എന്തായാലും ഈ പറഞ്ഞത് നുണയൊന്നുമല്ല, ലോകത്തുള്ള സമുദ്രങ്ങളിലെ ചില പ്രത്യേക മേഖലകളിൽ വമ്പൻ പഞ്ചസാര നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
കടലിലെ പുൽമേടുകളായ സീഗ്രാസ് മെഡോസുകൾക്കു കീഴിലുള്ള മണ്ണിലാണ് കുന്നുകൂടിയ നിലയിൽ ഈ വമ്പൻ പഞ്ചസാര ശേഖരം കണ്ടെത്തിയിരിക്കുന്നത്. സൂക്രോസിന്റെ രൂപത്തിൽ 13 ലക്ഷം ടണ്ണോളം ഷുഗർ ഇവിടെയുണ്ട്. തെളിച്ച് പറഞ്ഞാൽ 3200 കോടി കോള ടിന്നുകളിലുള്ള പഞ്ചസാര ഇവിടെ കുമിഞ്ഞുകൂടി കിടക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ മൈക്രോബയോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. അന്തരീക്ഷ കാർബണിനെ ആഗിരണം ചെയ്യുന്നതിൽ മികച്ച ശേഷി പുലർത്തുന്നവയാണ് കടൽപ്പുല്ലുകൾ അഥവാ സീഗ്രാസ്. ഇക്കാരണത്താൽ തന്നെ കടൽപ്പുൽമേടുകൾ ലോകത്തെ ഏറ്റവും മികച്ച കാർബൺ ആഗിരണ പരിസ്ഥിതി സംവിധാനങ്ങളിൽ ഒന്നാണ്.
വൃക്ഷങ്ങളിലെയും സസ്യങ്ങളിലെയും പോലെ പ്രകാശസംശ്ലേഷണം കടൽപ്പുല്ലുകളിലും നടക്കുന്നുണ്ട്. പ്രകാശസംശ്ലേഷണത്തിലൂടെയാണ് ഇവ ഷുഗർ നിർമിക്കുന്നത്. സാധാരണ ഗതിയിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കുമായാണ് ഇവ ഷുഗർ ഉപയോഗിക്കുന്നത്. വളരെ പ്രകാശമേറിയ ദിവസങ്ങളിൽ കൂടുതലായി ഷുഗർ ഉണ്ടാക്കുകയും അത് കീഴ്ഭാഗത്തെ മണ്ണിലേക്ക് നിക്ഷേപിക്കുകയും ചെയ്യും. കടൽപ്പുല്ലുകളുടെ കീഴ്ഭാഗത്തുള്ള ബാക്ടീരിയ ഇവയെ ഉപയോഗിച്ച് നൈട്രജൻ ഉത്പാദിപ്പിക്കും. അത് കടൽപ്പുല്ലുകളുടെ പ്രജനനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
മറ്റു കടൽമേഖലകളിലുള്ളതിനെക്കാൾ 80 മടങ്ങ് ഷുഗർ നിക്ഷേപമാണ് കടൽപ്പുൽമേടുകളുടെ അടിയിൽ ഉള്ളതെന്ന് ഗവേഷകർ പറയുന്നു. സൂക്ഷ്മജീവികൾ കടൽപ്പുൽമേടുകളിൽ പ്രവർത്തനം നടത്തി ഈ ഷുഗർ നിക്ഷേപം വിഘടിക്കപ്പെട്ട് നശിച്ചാൽ 15.4 ലക്ഷം ടൺ കാർബണാകും അന്തരീക്ഷത്തിലേക്കു തിരികെയെത്തുക എന്നും ശാസ്ത്രജ്ഞർ താക്കീത് നൽകുന്നുണ്ട്. ഭൂമിയിൽ മൂന്നര ലക്ഷത്തോളം കാറുകൾ പുറത്തുവിടുന്ന കാർബണ് തുല്യമായിരിക്കും ഇത്.
Comments