ന്യൂഡൽഹി: മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്യുന്ന ശല്യക്കാരെ മര്യാദ പഠിപ്പിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അനധികൃതമായും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയും വാഹനം പാർക്ക് ചെയ്യുന്നവരുടെ ചിത്രങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ ചിത്രം അയക്കുന്നവർക്ക് 500 രൂപയാണ് പാരിതോഷികം.
തെറ്റായ രീതിയിൽ വാഹനം പാർക്കുചെയ്തതിന്റെ ചിത്രം അയച്ചു തരുന്ന ആൾക്ക് 500 രൂപ പാരിതോഷികം നൽകുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് നതിൻ ഗഡ്കരി പറഞ്ഞു. കുറ്റക്കാരിൽ നിന്നും ഈടാക്കുന്ന തുക 1000 ആയി വർദ്ധിപ്പിക്കും. അങ്ങനെയാകുമ്പോൾ ഗതാഗത പ്രശ്നം പരിഹരിക്കപ്പെടും. രാജ്യത്തെ ഗതാഗത സമ്പ്രദായം മികവുറ്റത് ആക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകൾ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്തുകയല്ല. മറിച്ച് റോഡ് കയ്യേറി വാഹനം പാർക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ന് ഒരു നാലംഗ കുടുംബത്തിന് ആറ് വാഹനമെങ്കിലും ഉണ്ടാകും. ഡൽഹിയിലെ ജനങ്ങൾക്ക് അവരുടെ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ അനുവദിച്ച സ്ഥലത്തല്ല മറിച്ച് വഴിയിലാണ് ഇവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Comments