അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിനസന്ദർശനത്തിനായി ഗുജറാത്തിലെത്തും.വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ നടക്കും 21,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിക്കുക. വഡോദരയിൽ ഗുജറാത്ത് ഗൗരവ് അഭിയാനിൽ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പദ്ധതികളുടെ ഉദ്ഘാടനം നടത്തും.
റെയിൽവേയുമായി ബന്ധപ്പെട്ട് 16,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നഗരങ്ങളിൽ 1,800 കോടി രൂപയുടെ വീടുകളും ഗ്രാമപ്രദേശങ്ങളിൽ 1,530 കോടി രൂപയുടെ വീടുകളും ഉൾപ്പെടെ മൊത്തം 1.38 ലക്ഷം വീടുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 310 കോടിയിലധികം ചിലവിട്ട് പൂർത്തിയാക്കിയ മൂവായിരത്തോളം ഭവനങ്ങളുടെ ഗൃഹപ്രവേശവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഖേദ, ആനന്ദ്, വഡോദര, ഛോട്ടാ ഉദേപൂർ, പഞ്ച്മഹൽ എന്നിവിടങ്ങളിലായി 680 കോടി രൂപയുടെ മറ്റ് വികസന പ്രവർത്തനങ്ങൾക്കും മോദി തുടക്കം കുറിക്കും.
ദാഭോയ് താലൂക്കിലെ കുന്ദേല ഗ്രാമത്തിൽ ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വഡോദര നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സർവ്വകലാശാല ഏകദേശം 425 കോടി മുടക്കിയാണ് നിർമ്മിക്കുന്നത്. 2500-ലധികം വിദ്യാർത്ഥികൾ സർവ്വകലാശാലയിൽ പഠിക്കും. സംസ്ഥാനത്തെ എല്ലാ വനവാസി ഗുണഭോക്താക്കൾക്കും ‘പോഷൻ സുധ യോജന’യുടെ ഭാഗമായി 120 കോടി രൂപയും വിതരണം ചെയ്യും.
ജൂൺ 18 ന് പാവഗഢ് കുന്നിൽ പുനർനിർമ്മാണം പൂർത്തിയായ ശ്രീ കാളികാ മാതാ ക്ഷേത്രവും മോദി ഉദ്ഘാടനം ചെയ്യും. ഒപ്പം തന്റെ അമ്മയുടെ നൂറാമത് ജന്മവാർഷികത്തിലും അദ്ദേഹം പങ്കെടുക്കും.
Comments