കൊച്ചി: മലയാളികളുടെ സ്വപ്നമായിരുന്ന കൊച്ചി മെട്രോ ഓടി തുടങ്ങിയിട്ട് ഇന്ന് അഞ്ച് വർഷം. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെട്രോ ഇന്ന് വിവാഹ ഫോട്ടോഷൂട്ടിന് വരെ വേദിയാണ്.
2013 ജൂണിലാണ് മെട്രോ നിർമാണം തുടങ്ങിയത്. 2017 ജൂൺ 17നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം നടന്നത്. 13.2 കിലോമീറ്റർ ദൂരം 11 സ്റ്റേഷനുകളുള്ള ആലുവ-പാലാരിവട്ടം പാതയാണ് അന്ന് തുറന്നത്. പിന്നീട് ഒക്ടോബർ മൂന്നിന് പാലാരിവട്ടംമുതൽ മഹാരാജാസ് ഗ്രൗണ്ടുവരെ 4.96 കിലോമീറ്റർ പാതകൂടി തുറന്നു. ആകെ സ്റ്റേഷനുകൾ 16.
സൗത്ത് റെയിൽവേ സ്റ്റേഷനും വൈറ്റില ജംഗ്ഷനും കടന്ന് 2019 സെപ്റ്റംബർ മൂന്നിന് മെട്രോ തൈക്കൂടത്തെത്തി. 5.5 കിലോമീറ്റർ പാതയിൽ അഞ്ചു സ്റ്റേഷനുകൾ. 25.16 കിലോമീറ്റർ പാതയിലെ അവസാന സ്റ്റേഷനായ പേട്ടയിലേക്കുള്ള സർവീസ് 2020 സെപ്തംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡിഎംആർസിക്കായിരുന്നു ഒന്നാംഘട്ട നിർമാണക്കരാർ.
1.8 കിലോമീറ്ററുള്ള പേട്ട-എസ്എൻ ജംഗ്ഷൻ പാതയുടെയും സ്റ്റേഷനുകളുടെയും നിർമാണവും സുരക്ഷാ പരിശോധനയും കഴിഞ്ഞു. രണ്ടു സ്റ്റേഷനുകളുള്ള പാത ഈ മാസം അവസാനത്തോടെ തുറക്കും. എസ്എൻ ജങ്ഷനിൽനിന്ന് തൃപ്പൂണിത്തുറ റെയിൽവേ പരിസരത്തേക്ക് എത്തുന്ന 1.2 കിലോമീറ്റർ പാതയുടെ നിർമാണം പുരോഗമിക്കുന്നു. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ ബന്ധിപ്പിച്ച് മുകളിലൂടെ നടപ്പാതയുണ്ടാകും.തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ 2023 ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
പിറന്നാളാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ടിക്കറ്റ് നിരക്കാണ് മെട്രോ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഏതു സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും അഞ്ച് രൂപ മാത്രം നൽകിയാൽ മതി. മൊബൈൽ ഫോൺ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും അഞ്ച് രൂപ നൽകിയാൽ മതി. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കും ഈ ഇളവ് ലഭിക്കും.
ട്രിപ്പ് പാസ് ഉപയോഗിക്കുന്നവർക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയിൽ നിന്ന് അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുമെന്നും കെഎംആർഎൽ അറിയിച്ചിരുന്നു.
Comments