ലക്നൗ: ഉത്തർപ്രദേശിൽ പശുക്കടത്ത് സംഘത്തിന്റെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തര്യാസുജൻ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ധരംഭീർ യാദവ് ആണ് കൊല്ലപ്പെട്ടത്. കുശിനഗർ ജില്ലയിലെ ജോക്ക്വാ ബസാറിൽ ആയിരുന്നു സംഭവം.
ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റിയായിരുന്നു ധരംഭീറിനെ പശുക്കടത്ത് മാഫിയ കൊലപ്പെടുത്തിയത്. ദേശീയപാത 28 വഴി ട്രക്കിൽ പശുക്കളുമായി ഒരു സംഘം പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടാൻ എത്തിയതായിരുന്നു ധരംഭീറും സംഘവും. താത്കാലികമായി നിർമ്മിച്ച ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പശുക്കളുമായി ഒരു ട്രക്കും അതിന് പുറകിലായി മറ്റൊരു കാറും വരുന്നത് പോലീസുകാർ കണ്ടു. തുടർന്ന് ധരംഭീർ ട്രക്ക് തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പശുക്കടത്ത് സംഘം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ ട്രക്ക് ഓടിച്ച് കയറ്റി. സംഭവത്തിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റ് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പശുക്കടത്ത് സംഘത്തിനായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
ഉത്തർപ്രദേശിൽ പശുക്കടത്ത് മാഫിയയുടെ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. അടുത്തിടെ കുഷിനഗറിലും പോലീസുകാർക്ക് നേരെ പശുക്കടത്ത് സംഘം ആക്രമണം നടത്തിയിരുന്നു.
Comments