ഡൽഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് എൻസിസി എയർ വിംഗ് സീനിയർ ഡിവിഷൻ കേഡറ്റ്. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാർ കൃത്യമായി വിവരിച്ചിട്ടും യുവാക്കളുടെ ആശങ്കൾ അകറ്റിയിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമകാരികൾ അഴിഞ്ഞാടുകയാണ്. പ്രതിഷേധങ്ങൾ എന്ന പേരിൽ രാജ്യത്താകമാനം കലാപകാരികൾക്ക് അക്രമം അഴിച്ചുവിടാൻ പ്രതിപക്ഷ നേതാക്കളുടെ പദ്ധതിക്കെതിരായുള്ള വിമർശനങ്ങളും പ്രേരിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് സർക്കാരിന്റെ സ്വപ്നപദ്ധതി രാജ്യത്തെ യുവാക്കളുടെയും സ്വപ്നം പൂർത്തിയാക്കാൻ കഴിയുന്നതാണെന്ന് എയർ വിംഗ് സീനിയർ ഡിവിഷൻ കേഡറ്റ് അടക്കമുള്ള എൻസിസി കേഡറ്റുകൾ പ്രതികരിക്കുന്നത്.
രാജ്യത്തിന്റെ സായുധ സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് അഗ്നിപഥ് പദ്ധതി എങ്ങനെ അവസരങ്ങൾ നൽകുന്നുവെന്ന് എൻസിസി എയർ വിംഗ് സീനിയർ ഡിവിഷൻ കേഡറ്റ് വിവരിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന അഗ്നിവീരന്മാരിൽ അച്ചടക്കം, ഐക്യം, രാജ്യസ്നേഹം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതാണ് സർക്കാരിന്റെ പുതിയ അഗ്നിപഥ് പദ്ധതിയെന്ന് അദ്ദേഹം പ്രതികരിച്ചു. സർക്കാർ അഗ്നിപഥ് പദ്ധതി ആരംഭിക്കുന്നതോടെ കൂടുതൽ ആളുകൾക്ക് യൂണിഫോം ധരിക്കാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും, ഇത് ജനങ്ങൾക്കിടയിൽ കൂടുതൽ അച്ചടക്ക ഐക്യത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ബോധത്തിലേക്ക് നയിക്കുമെന്നുമാണ് എൻസിസി എയർ വിംഗ് സീനിയർ ഡിവിഷൻ കേഡറ്റ് പ്രതികരിച്ചത്.
17 മുതൽ 23 വയസുവരെ പ്രായമുള്ള യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക് സൈനിക സേവനം അനുഷ്ഠിക്കാൻ അവസരം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് അഗ്നിപഥ്. ഇതുവഴി കര, വ്യോമ, നാവിക സേനകളിൽ യുവാക്കൾക്ക് നാല് വർഷക്കാലം ജോലി ചെയ്യാം. സേനകളിൽ ചേരുന്നവർക്ക് ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ഉണ്ടാകും. അഗ്നിപഥിലൂടെ നിയമനം ലഭിക്കുന്ന 25 ശതമാനം യുവാക്കൾക്ക് സൈന്യത്തിലേക്ക് സ്ഥിരനിയമനവും ലഭിക്കുന്നതാണ്.
Comments