കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കുറ്റം ഏറ്റെടുക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ അതിനെ എതിർക്കാൻ വേണ്ടി സിപിഎം കേരളത്തിൽ അക്രമം അഴിച്ചുവിടുകയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ജനങ്ങൾക്ക് പ്രതിഷേധിക്കാനുളള സ്വാതന്ത്ര്യം കേരളത്തിൽ നഷ്ടമാകുന്നു. അവരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു. സ്വർണ്ണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നുണ്ടെന്നും അത് കൃത്യമായ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വർണ്ണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച അരോപണൾ വളരെ ഗൗരവകരമാണ്. എന്നാൽ കേരളാ പോലീസിന് ഒരനക്കവും തട്ടിയില്ലെന്നും സ്വപ്നയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് സ്വയം കുറ്റം ഏറ്റുപറയുന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Comments