അഹമ്മദാബാദ് : ഗുജറാത്തിലെ നവീകരിച്ച ശ്രീ കാളികമാതാ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് ശേഷം ധ്വജം ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ക്ഷേത്രത്തിന് മുകളിൽ ധ്വജം പാറിപ്പറക്കുന്നത്. സ്വപ്നം നിശ്ചയദാർഢ്യമാകുമ്പോൾ, ദൃഢനിശ്ചയം യാഥാർത്ഥ്യമാകുമ്പോൾ, സന്തോഷം ഊഹിക്കാവുന്നതേയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നിമിഷം തന്റെ ഹൃദയത്തിൽ പ്രത്യേക സന്തോഷം നിറയ്ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷമാണ് കാളികാ ക്ഷേത്രത്തിന്റെ മകുടത്തിൽ ധ്വജം പാറിപ്പറക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും പൗരാണിക മൂല്യമുള്ള ഈ ക്ഷേത്രത്തിൽ ധ്വജം ഉണ്ടായിരുന്നില്ലെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു? നൂറ്റാണ്ടുകൾക്ക് ശേഷം ഇന്ന് കാളികാ മന്ദിരം അതിന്റെ പൂർണ മഹത്വത്തോടെ നമ്മുടെ മുന്നിലുണ്ട്. ഈ രാജ്യത്തെ ഓരോ വിശ്വാസികൾക്കും അഭിമാനം നൽകുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
പാവഗഢ് ക്ഷേത്രത്തിലെ മകുടത്തിൽ ഇന്ന് പതാക പാറിപ്പറക്കുകയാണ്. ഇത് നമ്മുടെ വിശ്വാസത്തിന്റെ പ്രതീകം മാത്രമല്ല, മറിച്ച് നൂറ്റാണ്ടുകൾ കൊണ്ട് എന്ത് തന്നെ മാറ്റം സംഭവിച്ചാലും, വിശ്വാസം എന്നും ഒരേപോലെ തുടരും എന്നതിന്റെ മാതൃക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഇന്ത്യ ആധുനികതയ്ക്കൊപ്പം അതിന്റെ പുരാതന വേരുകളിലേക്ക് തിരിച്ചുപോകുകയും അത് ആഘോഷിക്കുകയും ചെയ്യുന്നു. ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കുന്നു. പുതുതായി നവീകരിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനം രാഷ്ട്രനിർമ്മാണത്തിലെ മറ്റൊരു ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ഉദ്ഘാടനം ചെയ്ത കാശി വിശ്വനാഥ ക്ഷേത്രം, കേദാർനാഥ് ധാം എന്നിവയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
ഗുജറാത്തിലെ ജനങ്ങളുടെ ദേശസ്നേഹത്തെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു. സ്വാതന്ത്ര്യസമരത്തിൽ മാത്രമല്ല, രാജ്യത്തിന്റെ വികസനത്തിലും സംസ്ഥാനം വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനത്തിന്റെ പര്യായമാണ് ഗുജറാത്ത്. സാമ്പത്തികമായും ആത്മീയമായും രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി ഗുജറാത്ത് സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആത്മീയ പൈതൃകം വീണ്ടെടുക്കാനുള്ള യാത്ര ആരംഭിച്ചത് ഗുജറാത്തിൽ നിന്നാണ്. മുഹമ്മദ് ഗസ്നി തകർത്ത സോമനാഥ് ക്ഷേത്രം സർദാർ വല്ലഭഭായ് പട്ടേൽ പുനർ നിർമ്മിച്ചുകൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്ന് പാവഗഢും പഞ്ച്മഹലും സോമനാഥിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാ കാളികയും മാ അംബയും സോമനാഥും ദ്വാരകയിലെ ശ്രീകൃഷ്ണനുമാണ് സംസ്ഥാനത്തെ സംരക്ഷിക്കുന്നതെന്ന് കവി നർമദിന്റെ വരികൾ ഓർത്തെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Comments