തിരുവനന്തപുരം: കായികപരിശീലകന്റെ മാനസിക പീഡനം കാരണം ദളിത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. സ്കൂളിൽ വെച്ചാണ് കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. സ്കൂളിലെ അദ്ധ്യാപകർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെതിനാൽ ദുരന്തം ഒഴിവായി.
ആറ്റിങ്ങൽ സ്പോർട്സ് കൗൺസിൽ പരിശീലന കേന്ദ്രത്തിലെ ബോക്സിങ് പരിശീലകൻ പ്രേംനാഥിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബോക്സിങ്ങിന് ആവശ്യമായ ശാരീരിക ക്ഷമതയില്ലെന്ന് ആരോപിച്ച് അദ്ധ്യാപകൻ അധിക്ഷേപിച്ചെന്നും കളിയാക്കിയെന്നുമാണ് പരാതി. രാജാജി നഗറിലെ കുട്ടികൾക്ക് മോഷണമാണ് പണിയെന്ന് പറഞ്ഞുവെന്നും കഞ്ചാവെന്ന് വിളിച്ചെന്നും വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അദ്ധ്യാപകനെതിരെ കായികമന്ത്രിയ്ക്ക് പരാതി നൽകി.
തിരുവനന്തപുരം രാജാജി കോളനിയിൽ നിന്ന് വന്ന മറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കും സമാന പരാതിയുണ്ട്. എന്നാൽ ആരോപണങ്ങൾ എല്ലാം പരിശീലകൻ നിഷേധിച്ചു.
Comments