മലപ്പുറം: പോക്സോ പരാതിയിൽ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയ മുൻ സിപിഎം നേതാവും സ്കൂൾ അദ്ധ്യാപകനുമായിരുന്ന കെവി ശശികുമാർ വീണ്ടും അറസ്റ്റിൽ. രണ്ട് പോക്സോ കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ശശികുമാർ വീണ്ടും അറസ്റ്റിലായത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശശികുമാർ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. നിലവിൽ റിമാൻഡിലാണ് പ്രതി.
അദ്ധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ചതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയായിരുന്നു ശശികുമാറിനെതിരെ പീഡനപരാതികൾ എത്തിയത്. പോസ്റ്റിന് താഴെ കമന്റ് രൂപത്തിലായിരുന്നു ആദ്യം പരാതികൾ ഉയർന്നത്. ഇത്തരത്തിൽ അമ്പതിലധികം പരാതികൾ ശശികുമാറിനെതിരെ ഉയർന്നു. അദ്ധ്യാപകനായിരിക്കെ നിരവധി വിദ്യാർത്ഥിനികളെ പീഡിപ്പിക്കുകയും കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെ പരാതിയുയർന്നത്. പൂർവ്വവിദ്യാർത്ഥികളായിരുന്നു പരാതിക്കാർ.
തുടർന്ന് കഴിഞ്ഞ മെയ് മാസമാണ് ശശികുമാർ അറസ്റ്റിലായത്. പോക്സോ കേസ് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിൽ പോയ ശശികുമാറിനെ വയനാട് നിന്നാണ് പോലീസ് പിടികൂടിയത്. പിന്നീട് മഞ്ചേരി പോക്സോ കോടതി ശശികുമാറിന് ജാമ്യം നൽകുകയും തുടർന്ന് ജയിൽ മോചിതനാകുകയുമായിരുന്നു. എന്നാലിപ്പോൾ വീണ്ടും പീഡനപരാതി ഉയർന്നതോടെയാണ് ഇയാൾ അറസ്റ്റിലായത്.
Comments