ദുബായ്: നഗരഭംഗിക്ക് കോട്ടം വരുത്തുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി ദുബായ് നഗരസഭ. പൊതു ഇടങ്ങളിൽ പരസ്യം പതിക്കുന്നതും മാലിന്യം തള്ളുന്നതും ശിക്ഷാർഹമാണ്. നിയമ ലംഘകരെ കണ്ടെത്താൻ പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
നഗരസൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നവർക്കെതിരെ പിഴയുൾപ്പെടെ ശക്തമായ നിയമങ്ങൾ ദുബായിലുണ്ട്. ഇത് കൂടുതൽ കർശനമായി നടപ്പാക്കാനാണ് തീരുമാനം. പൊതു ഇടങ്ങളിൽ തുപ്പിയാൽ 500 ദിർഹം പിഴ ചുമത്തും. വ്യക്തിഗത ദുശീലങ്ങൾ, കമ്പനികളുടെ നിയമ ലംഘനങ്ങൾ എന്നിവയ്ക്ക് പ്രത്യേകം പിഴയായിരിക്കും.
ചവറുകളും മാലിന്യങ്ങളും നിശ്ചിത ഇടങ്ങളിലല്ലാതെ തള്ളുക, പൊതു സ്ഥലങ്ങളിൽ തുപ്പുക, നഗരത്തിന്റെ മനോഹാരിതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിൽ പരസ്യങ്ങൾ പതിക്കുക തുടങ്ങിയവ നിരീക്ഷിച്ച് പിടികൂടും. നഗരസഭ സ്ഥാപിച്ച മാലിന്യപ്പെട്ടികൾ പരതുന്നതും നിയമ ലംഘനമാണ്. നിരത്തിലെക്കോ ഫൂട്പാത്തിലേക്കോ കെട്ടിടത്തിലെ എസിയിൽ നിന്നോ മറ്റോ വെള്ളം വീഴാൻ ഇടയായാൽ 100 ദിർഹമാണ് പിഴ.
അനുമതിയില്ലാത്ത ഇടങ്ങളിൽ വച്ച് പാചകം ചെയ്താലും വാഹനം കഴുകിയ വെള്ളം നിരത്തുകളിലേക്ക് ഒഴുക്കിയാലും 500 ദിർഹമാണ് പിഴ. അനധികൃത പരസ്യങ്ങൾ പതിക്കുക, കാർഡുകൾ, അച്ചടിച്ച ചിത്രങ്ങൾ എന്നിവ നിരത്തിൽ വിതറുക എന്നിവ കണ്ടെത്തിയാൽ പിഴ ആയിരം ദിർഹവും കെട്ടിടാവശിഷ്ടങ്ങൾ, ഉപയോഗ ശൂന്യമോ അല്ലാത്തതോ ആയ സാങ്കേതിക ഉപകരണങ്ങൾ എന്നിവ പുറത്ത് തള്ളുന്ന സ്ഥാപനങ്ങൾക്ക് 5000 ദിർഹവും പിഴയീടാക്കും.
Comments