കാണ്ഡഹാർ: അഫ്ഗാനിലെ മുസ്ലീം സ്ത്രീകൾക്ക് മേൽ ഹിജാബ് അടിച്ചേൽപ്പിച്ച് താലിബാൻ. ഇതുമായി ബന്ധപ്പെട്ട് പോലീസ് തെരുവോരങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചു. ഹിജാബ് ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങൾക്ക് സമാനമാണെന്ന സന്ദേശം എഴുതിയ പോസ്റ്ററുകളാണ് താലിബാൻ തെരുവോരങ്ങളിൽ പതിപ്പിക്കുന്നത്.
ഇസ്ലാമിന്റെ ശരിഅ നിയമത്തിൽ സ്ത്രീകൾ ഹിജാബ് നിർബന്ധമായും ധരിക്കണമെന്നാണ്. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചതിന് ശേഷം തന്നെ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയിരുന്നു. ഇതിന് ശേഷമാണ് പോലീസ് ഹിജാബ് ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങളെ പോലെ സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ താത്പര്യപ്പെടുന്നവരാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകൾ പതിപ്പിച്ചത്. ചായക്കടകൾ, ഭക്ഷണ ശാലകൾ തുടങ്ങി പൊതുസ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
എല്ലാ സ്ത്രീകളും ഹിജാബ് ധരിച്ച് നടക്കുന്നതിന് വേണ്ടിയാണ് പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചതെന്ന് താലിബാൻ നേതാവ് അബ്ദുൾ റഹ്മാൻ തയേബി പറഞ്ഞു. ഹിജാബില്ലാതെ പുറത്തിറങ്ങുന്ന പെൺകുട്ടികളുടെ വീടുകളിൽ ഇക്കാര്യം അറിയിക്കും. നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും തയേബി വ്യക്തമാക്കി.
അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകൾക്ക് നിരവധി നിയന്ത്രണം ആണ് താലിബാൻ ഏർപ്പെടുത്തിയത്. സ്ത്രീകളെ കായിക വിനോദങ്ങൾ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയ താലിബാൻ വിദ്യാഭ്യാസവും നിഷേധിച്ചിരുന്നു. സ്ത്രീകളെ ആധുനിക രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതിനും താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. സ്ത്രീകൾ വീടുകളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞാൽ മതിയെന്നായിരുന്നു താലിബാന്റെ പ്രഖ്യാപനം.
Comments