ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭരണത്തിൽ തുടരുന്നതിനായി വലിയ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കിയിരുന്നുവെന്ന് വൈദ്യുതി മന്ത്രി ഖുറം ദസ്തഗീർ. പ്രതിപക്ഷ നേതൃത്വത്തെ മുഴുവൻ അയോഗ്യരാക്കുന്ന തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവാരാൻ ഇമ്രാൻ ഖാൻ ശ്രമിച്ചിരുന്നുവെന്ന് ഖുറം ദസ്തഗീർ ആരോപിച്ചു. തനിക്ക് മുൻകൂറായി ഇമ്രാൻഖാന്റെ നീക്കത്തെപ്പറ്റി വിവരം ലഭിച്ചിരുന്നുവെന്നുമാണ് വൈദ്യുതി മന്ത്രി അവകാശപ്പെടുന്നത്.
ഇമ്രാൻ ഖാൻ തന്റെ ഭരണം 15 വർഷത്തേയ്ക്ക് തുടരുന്നതിനായി ഒരു ഫാസിസ്റ്റ് പദ്ധതി തയ്യാറാക്കിയിരുന്നു. ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു അദ്ദേഹത്തിന്റെ നീക്കം. നിലവിലെ പ്രധാനമന്ത്രിയായ ഷെഹ്ബാസ് ഷെരീഫ്, അഹ്സൻ ഇഖ്ബാൽ എന്നിവരുൾപ്പെടെ മുഴുവൻ പ്രതിപക്ഷ നേതൃത്വത്തെയും ഇല്ലായ്മ ചെയ്യാനുള്ള ബൃഹദ് പദ്ധതിയാണ് ഇമ്രാൻഖാനും കൂട്ടരും നടത്താനിരുന്നതെന്ന് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വൈദ്യുതി മന്ത്രി ഖുറം ദസ്തഗീർ പറഞ്ഞു. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസിയും ഇത്തരത്തിൽ ഒരു നീക്കത്തിൻ തയ്യാറെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖുറം ദസ്തഗീർ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി പിടിഐ നേതാവും മുൻ മന്ത്രിയുമായ അലി ഹൈദർ സെയ്ദി രംഗത്ത് വന്നു. ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട ഇമ്രാൻ ഖാന്റെ സർക്കാരിനെ ഗൂഢാലോചനയിലൂടെ പുറത്താക്കിയതാണെന്ന് ഖുറം ദസ്തഗിർ തുറന്നു സമ്മതിച്ചു എന്നാണ് അലി ഹൈദർ സെയ്ദി പറഞ്ഞിരിക്കുന്നത്. അഴിമതിക്കേസുകളിൽ നിന്ന് പ്രതിപക്ഷത്തെ രക്ഷിക്കാൻ വേണ്ടി ജനാധിപത്യ രീതികളെ അട്ടിമറിച്ചുകൊണ്ടാണ് പ്രതിപക്ഷം ഇമ്രാൻ സർക്കാരിനെ താഴെ ഇറക്കിയെതുന്നും അവർ ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവാണ് ഖുറം ദസ്തഗീർ നടത്തിയ തുറന്ന് പറച്ചിൽ എന്നും അലി ഹൈദർ സെയ്ദി പറഞ്ഞു.
Comments