ദിസ്പൂർ: അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷമാകുന്നു. കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നാല്പതിലധികം പേരാണ് രണ്ട് സംസ്ഥാനങ്ങളിലുമായി മരണമടഞ്ഞത്. നാല്പത് ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. അസമിലെ 33 ജില്ലകളിൽ 32 എണ്ണവും വെള്ളപ്പൊക്കത്തിൽ മുങ്ങി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അസമിൽ മരിച്ചത് എട്ട് പേരാണ്. അസമിലെ 7 ജില്ലകളിൽ ഇന്ത്യൻ സൈന്യം നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ 4500 ഓളം പ്രദേശവാസികളെ സൈന്യം രക്ഷപ്പെടുത്തി.
ഏകദേശം 1.5 ലക്ഷം പേരിലധികം 514 ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കുന്നു. നാലായിരത്തിലധികം ഗ്രാമങ്ങളെ ബാധിച്ചതായി അധികൃതർ അറിയിച്ചു. ബ്രഹ്മപുത്ര, സുബൻസിരി, മനസ് എന്നിവയുൾപ്പെടെ അഞ്ച് പ്രധാന നദികളിൽ അപകടമാം വിധം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതി വളരെ മോശമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുകയാണെന്നും അസം ജലവിഭവ മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു.
മേഘാലയയിലെ ചിറാപുഞ്ചിയിലെ സൊഹ്റ മേഖലയിൽ വലിയ തോതിൽ മഴ പെയ്യുകയാണ്. ഈ ആഴ്ച മാത്രം സംസ്ഥാനത്ത് 18 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അറിയിച്ചു.
Comments