ഡൽഹി: അഗ്നിപഥിനെതിരെ നടക്കുന്ന കലാപത്തെ വിമർശിച്ച് ബാബ രാംദേവ്. താൻ അഗ്നിപഥിന് അനുകൂലമാണെന്നും പദ്ധതിക്കെതിരെ നടക്കുന്നത് രാജ്യ ദ്രോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വ് ഉമിയ ഫൗണ്ടേഷൻ ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പദ്ധതിയെ പറ്റി ബാബ രാംദേവ് സംസാരിച്ചത്. പദ്ധതി മികച്ചതാണെന്ന് പറഞ്ഞ അദ്ദേഹം, പ്രതിഷേധത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് രാജ്യ ദ്രോഹമാണെന്നും പറഞ്ഞു.
താൻ അഗ്നിപഥ് പദ്ധതിയെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ്. നിലവിൽ രാജ്യത്ത് നടക്കുന്നത് തെറ്റാണ്. പൊതുമുതൽ നശിപ്പിക്കുന്നതിനെയും ട്രെയിനുകൾ കത്തിക്കുന്നതിനെയും തനിക്ക് പിന്തുണയ്‌ക്കാൻ കഴിയില്ല എന്ന് ബാബ രാംദേവ് പറഞ്ഞു. മാത്രമല്ല, ഈ പ്രതിഷേധക്കാർ മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്ത രാഷ്‌ട്രത്തിൽ ഉള്ളവരല്ലെന്നും പൊതുമുതൽ നശിപ്പിക്കുന്നത് രാഷ്‌ട്ര ദ്രോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അഗ്നിപഥിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് രാജ്യത്ത് കലാപാസൂത്രണം നടത്താനുള്ള ശ്രമത്തെ സർക്കാർ കണ്ടെത്തി. കലാപാസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. ആഭ്യന്തരവകുപ്പിന്റേതാണ് നടപടി. വ്യാജവാർത്തകൾ പ്രചരിപ്പിച്ച 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത്.
Comments