തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിലെ തൊണ്ടി മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.
ഇന്ന് പുലർച്ചെ പേരൂർക്കടയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് തൊണ്ടി സ്വർണം മോഷ്ടിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. കളക്ടറേറ്റിൽ നിന്നും തൊണ്ടിമുതലുകൾ കാണാതായെന്ന സബ് കളക്ടറുടെ പരാതിയിൽ കഴിഞ്ഞ മാസമാണ് പേരൂർക്കട പോലീസ് കേസെടുത്തത്. കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസ് മോഷ്ടാവിനെ പിടികൂടിയത്.
ആർഡിഒ കോടതി ലോക്കറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പോലീസി വ്യക്തമായിരുന്നു. വിശദമായ പരിശോധനയിൽ 110 പവനോളം സ്വർണം മോഷണം പോയെന്നാണ് വിവരം. മോഷണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Comments