തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്കരോഗി മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൃക്ക തകരാറിലായ രോഗിക്ക് വേണ്ടി എറണാകുളത്ത് മസ്തിഷ്കമരണം സംഭവിച്ചയാളുടെ വൃക്കയുമായി കൃത്യസമയത്ത് തന്നെ ആംബുലൻസ് എത്തിയിരുന്നു. എന്നാൽ ശസ്ത്രക്രിയ നടക്കാൻ മണിക്കൂറുകൾ വൈകി. ഇതിന് പിന്നാലെ രോഗി മരിച്ചു.
നെഫ്രോളജി യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതിൽ വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നിട്ട് കൂടി സെക്യൂരിറ്റി അലർട്ട് നൽകിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷൻ തിയേറ്ററിന് മുന്നിലെ കാത്ത് നിൽപ്പും കാരണം വിലയേറിയ പത്ത് മിനിട്ട് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആരോഗ്യമന്ത്രിക്കോ സർക്കാരിനോ ഒഴിഞ്ഞ് മാറാനാകില്ല. കാലങ്ങൾ കൊണ്ട് ആരോഗ്യമേഖലയിൽ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സർക്കാർ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments