കൊച്ചി: കെഎസ്ആർടിസിയുടെ വായ്പാ കുടിശിക 12,100 കോടി രൂപയെന്ന് സത്യവാങ്മൂലം. ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി വിവരങ്ങൾ വ്യക്തമാക്കുന്നത്.
8713.05 കോടി രൂപ സർക്കാരിനും 356.65 കോടി രൂപ കെടിഡിഎഫ്സിക്കുമാണ് നൽകാനുള്ളത്. ബാങ്ക് കൺസോർഷ്യത്തിന് നൽകാനുള്ളത് 3030.64 കോടി രൂപയാണ്. ആകെ 5,255 ബസുകളാണ് നിരത്തിലോടുന്നതെന്നും ഇതിൽ 300 ബസുകൾ ഉപയോഗശൂന്യമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
അതേസമയം കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കിയിരിക്കുകയാണ് സിഐടിയു ഉൾപ്പെടെയുള്ള ഇടത് തൊഴിലാളി സംഘടനകൾ. വനിതാ ജീവനക്കാർ ഉൾപ്പെടെ 300ഓളം പേരാണ് സമരത്തിനിറങ്ങിയത്. ഇവർ കെഎസ്ആർടിസി ആസ്ഥാനം വളയുകയും ഗേറ്റുകൾ ഉപരോധിക്കുകയും ചെയ്തു. കഴിഞ്ഞ 14 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുകയാണ് ബിഎംഎസ്. ഐഎൻടിയുസിയും കെഎസ്ആർടിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. സമരത്തിന്റെ പശ്ചാത്തലത്തിൽ 27ന് ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് ഗതാഗതമന്ത്രി ആന്റണിരാജു.
Comments