കൊച്ചി: ജലീൽ എംഎൽഎയെ കടന്നാക്രമിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. തന്റെ ഔദ്യോഗിക വസതിയ്ക്ക് ഗംഗയെന്നോ, ഗ്രെയ്സെന്നോ പേര് എന്തുമാകട്ടെ താൻ ഒരു സ്ത്രീയ്ക്കും അർദ്ധരാത്രിയിൽ സന്ദേശമയച്ചിട്ടില്ലെന്ന് ജലീൽ എംഎൽഎയെ പേരെടുത്ത് പറയാതെ അബ്ദുറബ്ബ് വിമർശിച്ചു. ചെറുപ്പ കാലത്ത് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് താൻ പോസ്റ്ററൊട്ടിക്കാൻ പോയിട്ടില്ലെന്ന് ജലീലിനെ കടന്നാക്രമിച്ച് കൊണ്ട് പി.കെ. അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ലോക കേരളസഭാ ബഹിഷ്കരണത്തിന് പിന്നാലെ മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയോടെ കെ.എം.ഷാജിയെ പരോക്ഷമായി ജലീൽ വിമർശിച്ചിരുന്നു. പിന്നാലെ കെ.ടി ജലീലിന് മറുപടിയുമായി പി.കെ. അബ്ദുറബ്ബ് രംഗത്ത് വരികയായിരുന്നു. ഇതോടെ സമൂഹമാദ്ധ്യമത്തിൽ ഇരു നേതാക്കളും പരസ്പരം ഏറ്റുമുട്ടി. ഇതിന് ശക്തമായ മറുപടി എന്നോണമാണ് ഇപ്പോൾ കെ.ടി ജലീലിനെ പേരെടുത്ത് വിമർശിക്കാതെ അദ്ദേഹത്തിന്റെ ചരിത്രവും നിലപാടുകളും നേരിടുന്ന കേസുകളും ആസ്പദമാക്കി പി.കെ. അബ്ദുറബ്ബ് പരിഹസിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്.
ആരോപണ വിധേയരായ സ്ത്രീകളെ താൻ രാത്രിയിൽ മണിക്കൂറുകളോളം ഫോണിൽ വിളിച്ചിട്ടില്ലെന്നും തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണേണ്ടി വന്നിട്ടില്ലെന്നും ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ലെന്നും ജലീലിനെ ട്രോളി അബ്ദുറബ്ബ് കുറിച്ചു. കേരളയാത്രക്കാലത്ത് നടുറോഡിൽ വെച്ച് പിണറായിക്കു വേണ്ടി രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരം താൻ നടത്തിയിട്ടില്ല, ആകാശത്തുകൂടെ വിമാനം പോകാൻ
മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് താൻ തർക്കിച്ചിട്ടില്ലെന്നുമടക്കം എണ്ണി പറഞ്ഞുകൊണ്ടാണ് പി.കെ. അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
Comments