തിരുവനന്തപുരം: സിൽവർ ലൈനിനെതിരായ ജനരോഷം അയവില്ലാതെ തുടരുന്നതിനിടെ പുതിയ പരിപാടിയുമായി കെ റെയിൽ രംഗത്ത്. തത്സമയ സംവാദത്തിന് തയ്യാറെടുക്കുകയാണ് കെറെയിൽ. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ ഉത്തരം നൽകും.
ജൂണ്‍ 23 ന് വൈകീട്ട് നാല് മണി മുതൽ കെ റെയിലിന്റെ ഫേസ്ബുക്ക്,യൂട്യൂബ് പേജുകളിൽ കമന്റ് ആയി ജനങ്ങൾക്ക് സംശയം ചോദിക്കാം. കെറെയിലിന്റെ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ, സിസ്ട്ര പ്രൊജക്ട് ഡയറക്ടർ എം സ്വയംഭൂലിംഗം എന്നിവർ ജനങ്ങളുടെ സംശയങ്ങൾക്കുത്തരം നൽകാൻ ഉണ്ടാവുമെന്ന് കെ റെയിൽ അറിയിച്ചിട്ടുണ്ട്.
ഈ പരിപാടിയിലൂടെ കാസർകോട്-തിരുവനന്തപുരം സിൽവർലൈൻ അർദ്ധ-അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്ന ആശങ്കകൾക്കും സംശയങ്ങൾക്കും ഉത്തരം നൽകി, ജനങ്ങളെ പദ്ധതിയോട് അടുപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ റെയിലും സർക്കാരും. പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയെന്നറിയപ്പെടുന്ന കെറെയിൽ ഏത് വിധേനയും നടപ്പാക്കുമെന്ന കടുത്ത വാശിയിലായിരുന്നു സംസ്ഥാന സർക്കാർ.
കേന്ദ്രസർക്കാരിന്റെ അനുമതി പോലും ലഭിക്കാതെ കെറെയിലിനായി കുറ്റിയടിച്ചത് കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം നിലപാട് മയപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. കെറെയിലിന് കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പിലാക്കു എന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
Comments