പൊള്ളാച്ചി: പൊള്ളാച്ചിയിൽ ജനങ്ങളെ ഇളക്കിമറിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. പൊള്ളാച്ചിയിൽ നടന്ന പൊതുയോഗത്തിൽ ബിജെപി അദ്ധ്യക്ഷനെ കാണാൻ തടിച്ച് കൂടിയത് പതിനായിരക്കണക്കിന് ജനങ്ങളാണ്. യോഗത്തിൽ സംസാരിച്ച അണ്ണാമലൈ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ രൂക്ഷമായി വിമർശിച്ചു. അന്തർസംസ്ഥാന കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിനെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചത്.
പ്രധാനമന്ത്രിക്ക് കത്തയച്ചതിലൂടെ അഹങ്കാരമാണ് സ്റ്റാലിൻ കാണിച്ചതെന്ന് പൊള്ളാച്ചിയിലെ പൊതുയോഗത്തിൽ അണ്ണാമലൈ വിമർശിച്ചു. ഡിഎംകെയുടെ പങ്കാളിത്തത്തോടുകൂടിയ കോൺഗ്രസ് ഭരണകാലത്ത് അന്തർസംസ്ഥാന കൗൺസിൽ യോഗം നടന്നിട്ടില്ല. ഡിഎംകെ ഒരിക്കലും കോൺഗ്രസ് സർക്കാരിനോട് യോഗം വിളിക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല. അതേസമയം, 2014 മുതൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതിൽ പിന്നെ മൂന്ന് തവണ യോഗം വിളിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള സർക്കാരിന് യോഗം വിളിക്കാൻ കത്തയച്ചത് സ്വയം വലിയ ആളാണെന്ന് തെളിയിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്രം വിളിച്ച പല യോഗങ്ങളെയും തമിഴ്നാട് സർക്കാർ ബോധപൂർവം ബഹിഷ്കരിച്ചുവെന്ന് അണ്ണാമലൈ ആരോപിച്ചു. കേന്ദ്രം വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗം വിളിച്ചെങ്കിലും സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി പങ്കെടുത്തില്ല. ജിഎസ്ടി കൗൺസിൽ യോഗം ചേർന്നെങ്കിലും ധനമന്ത്രി പിടിആർ പളനിവേൽ ത്യാഗ രാജൻ വിട്ടുനിന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ അൻബിൽ മഹേഷ് പൂയമൊഴി പങ്കെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റാലിൻ സർക്കാരിന്റെ ഇരട്ടത്താപ്പ് എണ്ണി നിരത്തിക്കൊണ്ടാണ് യോഗത്തിൽ അണ്ണാമലൈ വിമർശിച്ചത്.
Comments