സോൾ:ചൈനയിൽ നിന്ന് കൊറോണ പ്രതിരോധ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നത് നിർത്തി വെച്ച് ഉത്തരകൊറിയ. മെയ് മാസത്തിന് ശേഷം ചൈനയിൽ നിന്ന് മാസ്കുകളും വെന്റിലേറ്ററുകളും കൈയ്യുറകളും പോലുള്ള കൊറോണ പ്രതിരോധ സാധനങ്ങൾ ഒന്നും വാങ്ങിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്ത് കൊറോണയ്ക്ക് പുറമെ കുടലിനെ ബാധിക്കുന്ന അജ്ഞാത രോഗം കണ്ടുപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി ഉത്തരകൊറിയ നിർത്തിവെച്ചത്. രാജ്യം പൂർണമായും കൊറോണ മുക്തമാകുന്നതിന് മുൻപ് തന്നെ ഈ നീക്കം എന്തിനാണെന്ന സംശയത്തിലാണ് ആളുകൾ. നേരത്തെ ദക്ഷിണ കൊറിയയും ചൈനയും കൊറോണ പോരാട്ടത്തിൽ പങ്കുചേരാമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഉത്തരകൊറിയ ഇതെല്ലാം നിരാകരിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കൊറോണ വാക്സിൻ ആരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളിൽ ഒന്നാണ് ഉത്തരകൊറിയ. ലോകം മുഴുവനും കൊറോണ ഭീതിയിൽ ബുദ്ധിമുട്ടിയപ്പോൾ, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു ഉത്തരകൊറിയ അറിയിച്ചിരുന്നത്. എന്നാൽ മാർച്ച് അവസാനത്തോടെ രാജ്യത്ത് ഒരു പ്രത്യേകതരം പനി സ്ഥിരീകരിച്ചുവെന്ന് ഉത്തരകൊറിയ വെളിപ്പെടുത്തി.
ഇതിന് പിന്നാലെയാണ് ചൈനയിൽ നിന്ന് മാസ്കുകളും മറ്റും ഇറക്കുമതി ചെയ്യാൻ ആരംഭിച്ചത്. കൊറോണയ്ക്ക് പിന്നാലെ അജ്ഞാത രോഗങ്ങൾ സ്ഥിരീകരിക്കുന്ന രാജ്യം എങ്ങനെയാണ് രോഗ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതെ അസുഖങ്ങളെ നേരിടുകയെന്നാണ് ലോകത്തിന്റെ പലഭാഗത്ത് നിന്നുമുള്ള ആരോഗ്യവിദഗ്ധർ ചോദിക്കുന്നത്.
Comments