ന്യൂഡൽഹി: അഗ്നിപഥിന്റെ പേരിലുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീവണ്ടികൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. അറുനുറിലധികം തീവണ്ടികളാണ് റദ്ദാക്കിയത്. ഈസ്റ്റേൺ റെയിൽവേ സോണിൽ നിന്നുള്ള തീവണ്ടികളാണ് ഇതിൽ ഭൂരിഭാഗവും.
612 തീവണ്ടികളാണ് അക്രമ സംഭവങ്ങളെ തുടർന്ന് റദ്ദാക്കിയിട്ടുള്ളത്. ഇതിൽ 379 എണ്ണം പാസഞ്ചർ തീവണ്ടികളും, 223 എണ്ണം മെയിൽ, എക്സ്പ്രസ് തീവണ്ടികളുമാണ്. നാല് മെയിലും, നാല് എക്സ്പ്രസും, ആറ് പാസഞ്ചർ തീവണ്ടികളും ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയവയിൽ ഏറ്റവും കൂടുതൽ തീവണ്ടികൾ ഈസ്റ്റേൺ റെയിൽവേ സോണിൽ നിന്നുള്ളവയാണ്. ഇവിടെ നിന്നുള്ള 350 തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. വടക്ക് കിഴക്കൻ ഫ്രോണ്ടിയർ റെയിൽവേ 26 തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്. അഗ്നിപഥിന്റെ പേരിലുള്ള പ്രതിഷേധവും അസമിലെ പ്രളയവും കണക്കിലെടുത്താണ് തീവണ്ടികൾ റദ്ദാക്കിയത്. അഞ്ച് തീവണ്ടികൾ ഭാഗീകമായും റദ്ദാക്കിയിട്ടുണ്ട്. അസമിലെ ഗുവാഹത്തിവഴിയുള്ള തീവണ്ടികൾ ആണ് ഇവയിൽ ഭൂരിഭാഗവും.
അതേസമയം ഇതിനോടകം തന്നെ നിരവധി തീവണ്ടികൾ കലാപകാരികൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ബിഹാറിലാണ് റെയിൽവേയ്ക്ക് കൂടുതൽ നാശനഷ്ടം നേരിട്ടത്.
Comments