ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി പ്രതിരോധ സേനാ മേധാവികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി കരസേനയുടെ വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിലയിരുത്തലുകൾക്ക് വേണ്ടിയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുക.
മൂന്ന് സൈനിക മേധാവികളും ഒന്നിച്ചാകില്ല പ്രധാനമന്ത്രിയെ കാണുക. നാവികസേന മേധാവി അഡ്മിറൽ ആർ ഹരി കുമാർ ആദ്യം പ്രധാനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി നടന്ന കലാപശ്രമത്തെ സംബന്ധിച്ചും ചർച്ച നടക്കും.
അഗ്നിപഥ് റിക്രൂട്ട്മെന്റിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ അടുത്ത മാസം ആരംഭിക്കുമെന്ന് കരസേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇന്ത്യൻ ആർമിയിൽ, മറ്റേതൊരു റാങ്കിൽ നിന്നും വ്യത്യസ്തമായി, അഗ്നിവീരന്മാർ എന്ന ഒരു പ്രത്യേക റാങ്ക് രൂപീകരിക്കാനാണ് തീരുമാനം. ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി ഇന്ത്യയിലുടനീളം അഗ്നിപഥ് പദ്ധതിക്ക് കീഴിൽ 83 ആർമി റിക്രൂട്ട്മെന്റ് റാലികൾ നടക്കും.
പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും തീവെയ്പും ആക്രമണവും നടത്തുകയും ചെയ്തവർക്ക് സേനകളിൽ സെലക്ഷൻ ലഭിക്കില്ല. പോലീസ് വേരിഫിക്കേഷൻ നടപടികൾക്ക് ശേഷമാകും എൻറോൾ ചെയ്യുക എന്നും സൈനിക ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്.
Comments