ന്യൂയോർക്ക് : സ്‌പേസ് എക്‌സ് സ്ഥാപകനും ശതകോടീശ്വരനുമായ എലോൺ മസ്‌കിന്റെ മകൻ ലിംഗമാറ്റത്തിനൊപ്പം സ്വന്തം പേരും മാറ്റാനുള്ള തീരുമാനത്തിൽ. തന്റെ പിതാവ് ഇന്നയാളാണെന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കാത്ത വിധമുള്ള ഒരു പേരിലേയ്‌ക്ക് മാറണമെന്ന ആപേക്ഷയാണ് കോടതി മുമ്പാകെ വച്ചിരിക്കുന്നത്.
അച്ഛനിൽ നിന്നും പൂർണ്ണമായുംഅകലാൻ തീരുമാനിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേര് മാറ്റാനൊരുങ്ങുന്നത്. മുൻപ് സേവിയർ അലെക്‌സാണ്ടർ മസ്‌ക് എന്ന പേരിൽ അറിയപ്പെട്ട 18 വയസ്സുള്ള മകനാണ് ലിംഗമാറ്റത്തിലൂടെ വനിതയായി മാറിയത്. മകളായി സേവിയറിനെ സ്വീകരിക്കുന്നതിൽ എലോൺ മസ്‌കിനുള്ള വിമുഖതയാണോ അകൽച്ചയ്‌ക്ക് കാരണമെന്ന് വ്യക്തമല്ല.
‘താൻ ഇനി ഒരിക്കലും തനിക്ക് ജന്മം നൽകിയ അച്ഛനുമായി ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെടുത്തി ഒരു കാര്യത്തിലും എന്നെ ആളുകൾ വിളിക്കുന്നതോ കാണുന്നതോ ഇഷ്ടമല്ല. താൻ ഇന്ന് ഒരു പുതിയ വ്യക്തിയാണ്. അതിനാൽ പേരിലും ആ മാറ്റം നിഴലിക്കണം.’ സേവിയർ അപേക്ഷയിലൂടെ വ്യക്തമാക്കി.
ലോസ് എയ്ഞ്ചൽസ് കൗണ്ടി സൂപ്പീരിയർ കോടതിയിലാണ് പേര് മാറ്റത്തിനായി സേവിയർ അപേക്ഷ നൽകിയിരിക്കുന്നത്. തന്റെ ലിംഗ അസ്ഥിത്വം പുരുഷനിൽ നിന്നും സ്ത്രീ ആയി മാറിയിരിക്കുന്നു. അതിനാൽ തന്നെയാണ് പേരും മാറ്റാൻ തീരുമാനിച്ചത്. 2008ൽ അമ്മ ജസ്റ്റിൻ വിൽസൺ എലോൺ മസ്‌കുമായി ബന്ധം വേർപ്പെടുത്തിപോയ ശേഷം സേവിയർ തികഞ്ഞ ഏകാന്തതയിലായിരുന്നു. അച്ഛനുമായി എന്താണ് പരിഹരിക്കാനാകാത്ത പ്രശ്‌നം എന്ന് ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല. മസ്‌കുമായി ബന്ധപ്പെട്ട അഭിഭാഷകരോ ടെസ്ല കമ്പനി ജീവനക്കാരോ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.
കഴിഞ്ഞ മെയ് മാസം ലിംഗമാറ്റ തീരുമാനം മകനെടുത്തു എന്നറിഞ്ഞശേഷമാണ് ഇത്തരം നിയമങ്ങളിൽ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് എലോൺ പിന്തുണ പ്രഖ്യാപിച്ചത്. താൻ ഭിന്നലിംഗ ക്കാരെ ബഹുമാനിക്കുന്നു. എന്നാൽ അതിനർത്ഥം അവർ നമ്മുടെ ഉറക്കം കെടുത്താൻ അനുവദിക്കണമെന്ന് അർത്ഥമില്ലെന്ന പ്രസ്താവനയും മസ്‌ക് നടത്തിയിരുന്നു.
Comments