ന്യൂഡൽഹി: വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതിനെ തുടർന്നുള്ള കേസിൽ ആർജെഡി എംഎൽഎ അനന്ത് സിംഗിന് പത്ത് വർഷം തടവ് ശിക്ഷ. പട്നയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മൊകാമ നിയമസഭാ സീറ്റിൽ നിന്നുള്ള രാഷ്ട്രീയ ജനതാദൾ (ആർജെഡി) എംഎൽഎയാണ് അനന്ത് സിംഗ്. 2019 ഓഗസ്റ്റ് 16 ന് അന്നത്തെ സിറ്റി എസ്പി ലിപി സിംഗിന്റെ നേതൃത്വത്തിലുള്ള പട്ന പോലീസ് സംഘമാണ് ആയുധങ്ങൾ കണ്ടെത്തിയത്.
ബാർ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള അനന്ത് സിംഗിന്റെ നാടായ നദ്വയിലെ വീട്ടിലാണ് സംഘം റെയ്ഡ് നടത്തിയത്. ഒരു എകെ 47 തോക്ക്, രണ്ട് കൈബോംബുകൾ, കൂടാതെ ഇരുപത്തിയാറോളം വെണ്ടിയുണ്ടകളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പതിനൊന്ന് മണിക്കീർ നീണ്ട പരിശോധനയിലായിരുന്നു ആയുധങ്ങൾ കണ്ടെത്തിയത്.ആയുധങ്ങൾ പിടിച്ചെടുത്തതോടെ അനന്ത് സിംഗ് ഒളിവിൽ പോയിരുന്നു. കേസിൽ തനിക്കെതിരെ രാഷ്ട്രീയ ശക്തികൾ ഗൂഢാലോചന നടത്തുകയാണെന്നും പോലീസിന് മുന്നിൽ നേരിട്ട് കീഴടങ്ങിക്കൊള്ളാമെന്നും ഇയാൾ ഒളിവിൾ ഇരുന്നുകൊണ്ട് വീഡിയോ പുറത്ത് വിട്ടിരുന്നു.
പിന്നീട് 2019 ഓഗസ്റ്റിൽ ന്യൂഡൽഹിയിലെ സാകേത് കോടതിയിൽ എംഎൽഎ നേരിട്ട് കീഴടങ്ങിയിരുന്നു. 2005 മുതൽ മൊകാമ നിയമസഭാ സീറ്റിൽ വിജയിച്ചുവരുന്ന സിംഗ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി വളരെയധികം അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു. എന്നാൽ 2015ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ജെഡിയുവിൽ നിന്ന് പുറത്തു പോകുകയും ആർജെഡിയിൽ ചേരുകയുമായിരുന്നു.
Comments