ഡൽഹി : ലോകത്താകമാനം മങ്കിപോക്സ് പടർന്ന് പിടിക്കുന്നതായിലോകാരോഗ്യ സംഘടന. 42 രാജ്യങ്ങളിലായി 2103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിൽ കൂടുതലും പുരുഷന്മാരാണ്.89 ശതമാനം കേസുകളും സ്ഥിരീകരിച്ചത് മെയ് മാസത്തിലാണ് .അതേസമയം ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് യൂറോപ്യൻ രാജ്യങ്ങളിലാണ്.
കഴിഞ്ഞ 5 മാസം കൊണ്ടാണ് അപൂർവമായി കണ്ടിരുന്ന രോഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചത്.രോഗബാധിതരിൽ 84 ശതമാനം പേര് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും , 12 ശതമാനം അമേരിക്കയിൽ നിന്നും , 3 ശതമാനം ആഫ്രിക്കയിൽ നിന്നുമാണ്.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം രോഗം സ്ഥിരീകരിച്ചതിൽ 99 ശതമാനവും പുരുഷന്മാരാണ് .ഇതിൽ ഭൂരിഭാഗവും സ്വവർഗാനുരാഗികളും .
മൃഗങ്ങളിൽ നിന്നും വൈറസിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് മങ്കിപോക്സ്. ആദ്യം കുരങ്ങുകളിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രധാനമായും രോഗം കണ്ടിരുന്നത് മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ്. അതേസമയം മനുഷ്യരിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് ഒമ്പതു വയസുകാരനായ ആൺകുട്ടിയിലാണ് .കുരങ്ങിന് പുറമെ അണ്ണാൻ,എലികൾ, എന്നിവയിലും വൈറസ് ബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
രോഗം ബാധിച്ച വ്യക്തിയുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ രോഗം പടരും .അതേസമയം വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കമുണ്ടായാൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണ് .
വൈറസ് ബാധിച്ചാൽ 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു.പനി ,തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന ,ഊർജക്കുറവ് എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ് .
Comments