സമകാലീന ലോകത്ത് മാനവികരാശി ഏറെ ഭയപ്പെടുന്ന ഒരു രോഗമാണ് ക്യാൻസർ അഥവാ അർബുദം. രോഗം വരുത്തിവെക്കുന്ന ആഘാതവും മരണനിരക്കുമാണ് ഈ ഭീതിയുടെ അടിസ്ഥാനം. അർബുദത്തെ കീഴ്‌പ്പെടുത്താൻ ശാസ്ത്ര ലോകം നിരവധി ചികിത്സാ രീതികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ ചികിത്സ കൊണ്ടൊന്നും മിക്ക രോഗികൾക്കും അസുഖം ഭേദമാകാറില്ല എന്നത് വാസ്തവമാണ്. അസുഖം കണ്ടെത്താൻ വൈകുന്നതാണ് ഇതിന്റെ പ്രധാന കാരണം. 2020 ലെ കണക്കനുസരിച്ച് 10 ദശലക്ഷത്തോളം പേരാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. അതായത് ആറിൽ ഒരാൾ ഇന്ന് അർബുദ രോഗിയാണ്. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാർന്ന് തിന്നുന്ന ക്യാൻസറിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് രോഗത്തെ ഇത്രയധികം അപകടകാരിയാക്കുന്നത്.
എന്നാൽ ഇനി ക്യാൻസറിനെ ഭയപ്പേടേണ്ട ആവശ്യമില്ലെന്ന് ഉറപ്പ് നൽകുകയാണ് ശാസ്ത്രലോകം. ചരിത്രത്തിൽ ആദ്യമായി അർബുദ ചികിത്സാ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അസുഖം ഭേദമായി. യുഎസിലെ ചെറിയ ഒരു ക്ലിനിക്കിൽ് 18 അർബുദ രോഗികളെ വെച്ച് നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ഡോസ്റ്റാർലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അർബുദകോശങ്ങൾ അപ്രത്യക്ഷമായെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
മനുഷ്യ ശരീരത്തിലെ പ്രതിദ്രവ്യമായി പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ നിർമ്മിച്ച തന്മാത്രകളുള്ള ഒരു മരുന്നാണ് ഡോസ്റ്റാർലിമാബ്. മലാശയ കാൻസർ ബാധിച്ച 18 രോഗികൾക്കാണ് ഒരേ മരുന്ന് നൽകിയത്. ആറ് മാസത്തിനിടയിൽ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവർക്ക് മരുന്ന് നൽകിയത്. ചികിത്സയുടെ ഫലമായി, ഓരോ രോഗിയിലും ക്യാൻസർ പൂർണ്ണമായും ഇല്ലാതായതായി കണ്ടെത്തി.
അർബുദ രോഗചികിത്സയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാൻസർ രോഗവിദഗ്‌ദ്ധനായ ലൂയിസ് ഡയസ് ജൂനിയർ പറഞ്ഞു. മെമ്മോറിയൽ സ്‌ളോവൻ കെറ്റെറിംഗ് ക്യാൻസർ സെന്ററിലെ ഡോക്ടറാണ് അദ്ദേഹം.
മലാശയ അർബുദത്തിന് കീമോതെറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകൾ നടത്തി ഫലം കാണാതായതോടെയാണ് ഈ രോഗികൾ പരീക്ഷണത്തിന് എത്തിയത്. എന്നാൽ ആറ് മാസത്തെ ചികിത്സ കൊണ്ട് ക്യാൻസർ പൂർണ്ണമായും ഭേദമാകുകയായിരുന്നു.
ആദ്യഘട്ടത്തിൽ രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. പരീക്ഷണ ചികിത്സയ്‌ക്ക് ശേഷവും തുടർ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ട്യൂമറുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടാൽ കീമോതെറാപ്പിയോ ശസ്ത്രക്രിയയോ ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ അതിന്റെയൊന്നും ഒരാവശ്യവും ഉണ്ടായില്ലെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
Comments