തിരുവനന്തപുരം: മുൻ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി പാർട്ടി വിടുകയാണെന്ന വാർത്തകൾ വ്യാജമാണെന്ന് ബിജെപി. സുരേഷ് ഗോപിയ്ക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം-ജിഹാദി ഫ്രാക്ഷൻ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ്ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നത്. ഇവർക്കെതിരെ ഭാരതീയ ജനതാ പാർട്ടി നിയമനടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി.
രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ് ഗോപി ജനങ്ങൾക്ക് വേണ്ടി നടത്തിയ സേവന പ്രവർത്തനങ്ങൾ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മലയാളികൾ അംഗീകരിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു.
തന്നെ കുറിച്ചുള്ള വാർത്തകൾ ദുഷ്ടലാക്കോടെയാണെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം വാർത്തകൾ എന്തിന് വേണ്ടിയായിരുന്നുവെന്ന് അത് സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നായിരുന്നു നടന്റെ പ്രതികരണം.
കേരളത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സുരേഷ്ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും.പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടി ചില കോണുകളിൽ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജൽപനങ്ങൾ ബിജെപി പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിന്റെ പേരിൽ സുരേഷ് ഗോപി പാർട്ടി വിടുകയാണെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നേതൃത്വവുമായി അകൽച്ചയിലാണെന്ന് വരെ വ്യാജ പ്രചരണങ്ങളുണ്ടായിരുന്നു.എന്നാൽ ഇതെല്ലാം തള്ളിയാണ് ബിജെപിയും സുരേഷ്ഗോപിയും രംഗത്തെത്തിയത്.
Comments