കൊച്ചി ; നടിയെ അക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാൻ പ്രോസിക്യൂഷന് നിർദ്ദേശം നൽകി ഹൈക്കോടതി.ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച പരിശോധനയാണ് നടത്തേണ്ടത്.മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ വ്യാഴാഴ്ച വാദം തുടരും.
മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയാൽ എന്ത് സംഭിക്കുമെന്ന് വാദത്തിനിടെ കോടതി ചോദിച്ചു .ഹാഷ് വാല്യൂ മാറിയാലും ആര് മാറ്റിയെന്ന് കണ്ടെത്താൻ ശാസ്ത്രിയ പരിശോധന നിലവിലില്ലെന്നും,എന്നാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചത് എന്ന് മാത്രമേ ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്താൻ കഴിയൂ എന്നും കോടതി പറഞ്ഞു.
മെമ്മറി കാർഡ് സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചാലോ എന്നും കോടതി ആരാഞ്ഞു.അതേസമയം സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചാലോ എന്ന ചോദ്യത്തെ അതിജീവിതയും പ്രോസിക്യൂഷനും എതിർത്തിരുന്നു.
കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.കസ്റ്റഡിയിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്നറിയണമെന്നും ഹൈക്കോടതിയോട് ഇവർ ആവശ്യപ്പെട്ടിരുന്നു.
ദൃശ്യങ്ങൾ പുറത്ത് പോയാൽ തന്റെ ഭാവി എന്താകുമെന്നും അതിജീവിത ചോദിച്ചു. ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയെ ആശങ്ക അറിയിച്ചത്. ഫോറൻസിക് റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നുണ്ട്. അതേസമയം ദൃശ്യങ്ങളുള്ള ക്ലിപ്പുകളുടെ ഹാഷ് വാല്യു മാറിയതായി റിപ്പോർട്ടില്ല. ഈ സാഹചര്യത്തിൽ ആശങ്ക എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
Comments