റാഞ്ചി: പ്രവാചക നിന്ദ ആരോപിച്ച് റാഞ്ചിയിലുണ്ടായ കലാപ ശ്രമത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പോലീസ്. അക്രമികളുടെ ലക്ഷ്യം വർഗ്ഗീയ കലാപമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള എഫ്ഐആറിന്റെ വിശദാംശങ്ങളാണ് പോലീസ് പുറത്തുവിട്ടത്. കലാപകാരികൾ ക്ഷേത്രം ആക്രമിക്കാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു.
ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് വർഗ്ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു അക്രമികളുടെ ശ്രമം. ഇതിനായി ഇവർ ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ പോലീസ് ഇടപെട്ടതിനാൽ ഈ ശ്രമം പരാജയപ്പെട്ടു. അക്രമങ്ങൾക്ക് തടസ്സമായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും കലാപകാരികൾ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിഷേധത്തിനിടെ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞത്. തോക്കുകൾ കൈക്കലാക്കിയ ഇവർ 60 മുതൽ 80 റൗണ്ടുവരെ വെടികളുതിർത്തു.
കലാപകാരികളെ പിരിച്ചുവിടാൻ അഞ്ച് റൗണ്ട് പോലീസ് വെടിയുതിർത്തിരുന്നു. ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചിരുന്നു. എന്നാൽ കലാപകാരികൾ തുടരുകയായിരുന്നു. പോലീസ് ആക്രമിച്ചെന്ന കലാപകാരികളുടെ വാദത്തെയും എഫ്ഐആറിൽ നിഷേധിക്കുന്നു. കലാപകാരികളെ തുരത്തിയോടിച്ച ശേഷം പ്രദേശത്ത് വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാൽ പരിക്കേറ്റ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് റാഞ്ചിയിൽ പ്രവാചക നിന്ദയുടെ പേരിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഇതിനിടെ വെടിയേറ്റ് 15 വയസ്സുകാരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പോലീസുകാർ ഇവരെ വെടിവെച്ച് കൊന്നതാണെന്നാണ് കലാപകാരികളുടെ വാദം. എന്നാൽ പോലീസിന്റെ കയ്യിൽ നിന്നും തോക്കുകൾ പിടിച്ചുവാങ്ങിയ അക്രമികളാണ് ഇതിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. റാഞ്ചിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Comments