തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെയും മന്ത്രി വീണാ ജോർജിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യ വകുപ്പിൽ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. ചില ആളുകൾ ചേർന്ന് ആരോഗ്യ വകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്ന് മണിക്കൂർ കൊണ്ട് ആലുവയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച അവയവം എടുത്ത് വയ്ക്കാൻ പോലും ആളുണ്ടായിരുന്നില്ല. പെട്ടി എടുത്ത് കൊണ്ട് ഓടാൻ ഡിവൈഎഫ്ഐക്കാരനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് അദ്ദേഹം ചോദിച്ചു. സോഷ്യൽ മീഡിയയിൽ പടം വരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഡോക്ടർമാർ ഈ അവയവം ഏറ്റുവാങ്ങി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടതായിരുന്നു. എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ പോലും ഡോക്ടർമാർ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ജീവന് ഒരു വിലയും നൽകാത്ത തരത്തിൽ ആരോഗ്യ വകുപ്പ് തകർന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ വകുപ്പാണ് ഏറ്റവും മോശമായി പ്രവർത്തിക്കുന്നതെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Comments