തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയിൽ കാറിടിച്ച് കയറി അച്ഛനും മകനും മരിച്ചു. ആത്മഹത്യയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. നെടുമങ്ങാട് നെല്ലമ്പക്കോണം സ്വദേശി പ്രകാശ് ദേവരാജ്, 12 വയസ്സുകാരനായ മകൻ ശിവദേവ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടടുത്ത് ആറ്റിങ്ങലിനടുത്ത് ദേശീയപാതയിൽ മാമത്ത് വച്ചാണ് അപകടം ഉണ്ടായത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയിലേക്ക് ആൾട്ടോ കാർ ഇടിച്ച് കയറുകയായിരുന്നു.
ഉടൻ തന്നെ പോലീസുകാരും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. രണ്ട് പേരെയും ഉടൻ തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശന്റെ ഫേസ്ബുക്ക് പോസ്റ്റിലും ആത്മഹത്യയെക്കുറിച്ച് സൂചന നൽകുന്ന ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇദ്ദേഹത്തിന് ചില കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇദ്ദേഹത്തിന് മൂത്ത മകൾ കൂടി ഉണ്ട്. ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഭാര്യയുടെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഫോട്ടോ പങ്കുവയ്‌ക്കുകയും, ഇവരാണ് മരണത്തിന് ഉത്തരവാദികൾ എന്ന പോസ്റ്റും പ്രകാശൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
Comments