ശ്രീനഗർ: കശ്മീരിൽ ഭീകരരെ സഹായിക്കുകയും അവർക്ക് പാർപ്പിട സൗകര്യം ഒരുക്കി നൽകുകയും ചെയ്തതായി കണ്ടെത്തിയ അഞ്ച് വീടുകൾ കണ്ടുകെട്ടി പോലീസ്. യുഎപിഎ ആക്ട് പ്രകാരമാണ് വീടുകൾ കണ്ടുകെട്ടിയത്.
തീവ്രവാദികൾക്ക് മനഃപൂർവം താമസ സൗകര്യം നൽകിയ അഞ്ച് വീടുകളാണ് കണ്ടുകെട്ടിയതെന്ന് ശ്രീനഗർ പോലീസ് അറിയിച്ചു. ഈ വീടുകൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചവയാണ്. ഭീകരരാണെന്ന് അറിഞ്ഞുകൊണ്ടാണ് വീട്ടുടമസ്ഥൻ സൗകര്യം നൽകിയത്. സ്വമേധയാ നടത്തിയ പ്രവർത്തനമാണിത്. ഇക്കാര്യം സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്നും തുടർന്നാണ് വീടുകൾ കണ്ടുകെട്ടിയതെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.
പ്രദേശവാസികൾക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഭീകരർ നടത്തുന്നത്. ഇതിന് വേണ്ടിയുള്ള ഗൂഢാലോചനയും ആസൂത്രണ പരിപാടികളും പുരോഗമിക്കുന്നത് ഇത്തരം താമസ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ടാണ്. കശ്മീർ സ്വദേശികളുടെ വീടുകൾ തന്നെ ഭീകരർ ഒളിത്താവളങ്ങളായി ഉപയോഗിക്കുകയാണെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
പരിമ്പോറ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വീടുകൾ കണ്ടുകെട്ടിയപ്പോൾ നൗഹട്ട, പാന്ത ചൗക്ക്, സകുറ പോലീസ് സ്റ്റേഷനുകൾക്ക് കീഴിൽ ഓരോ വീട് വീതവും കണ്ടുകെട്ടി. ഇനിയും ചില വീടുകൾ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വീട്ടുകാർ മനഃപൂർവം താവളമൊരുക്കിയതാണെന്ന് കണ്ടെത്തിയാൽ നിയമനടപടി ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.
‘ഭീകരർക്ക് അഭയം നൽകുകയോ സഹായിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് വീണ്ടും അഭ്യർത്ഥിക്കുകയാണ്. ഇക്കാര്യത്തിൽ പൗരന്മാർ പരാജയപ്പെട്ടാൽ വീടുകൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് പോകാൻ പോലീസ് നിർബന്ധിതരാകുമെന്നും അവർ വ്യക്തമാക്കി. ഏതെങ്കിലും വീട്ടിലേക്ക് തീവ്രവാദികൾ കടന്നുകയറിയാൽ ഉടൻ തന്നെ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
Comments