കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സ് ശ്യാമിലി, ഡോക്ടർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സ നിഷേധിച്ചുവെന്ന് ആരോപിച്ച് കമ്പിയും വടികളും ഉപയോഗിച്ചായിരുന്നു യുവാക്കളുടെ ആക്രമണം.
പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് ആക്രമണത്തിന് പിന്നിൽ. ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഫാർമസിയുടെ ചില്ലും മരുന്നുകളും അക്രമികൾ നശിപ്പിച്ചിരുന്നു. ഇതിനിടെ കെജിഎംഒ പ്രതിഷേധവുമായി രംഗത്തെത്തി. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം അപലപനീയമാണെന്നും അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
Comments