കൊല്ലം; നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. നീണ്ടകര സ്വദേശികളായ വിഷ്ണു,രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മൂവർസംഘത്തെ പോലീസ് പിടികൂടിയത്.
ഇന്നലെയാണ് നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ സംഘം ആക്രമിച്ചത്. കമ്പിവടിയുമായി എത്തിയ സംഘം ആശുപത്രിയിൽ ആക്രമണം നടത്തുകയായിരുന്നു.ആക്രമണത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
അക്രമികൾ ഫാർമസിയുടെ ജനൽച്ചില്ലുകളും കസേരകളും തല്ലിത്തകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ഇവർ ചവിട്ടി വീഴ്‌ത്തി. പ്രതി വിഷ്ണു കഴിഞ്ഞ 19ന് അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ചികിത്സ വൈകിപ്പിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം.
എന്നാൽ മാസ്‌ക് വെക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അപലപിച്ചിരുന്നു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Comments