പത്തനംതിട്ട: സംസ്ഥാനത്തെ നാല് സർവകലാശലകളിലെയും വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും തടഞ്ഞ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് കൈമാറാൻ സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ സർവ്വകലാശാലയ്ക്ക് ഇതുവരെ യുജിസി അംഗീകാരം ലഭിച്ചിട്ടില്ല. ഇതോടെ പ്ലസ് ടു വിജയിച്ച പതിനായിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി.
കഴിഞ്ഞ വർഷവും ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് യുജിസി അംഗീകാരം ലഭിച്ചിരുന്നില്ല. തുടർന്ന് അവസാന നിമിഷം വിദ്യാർത്ഥികളെ പ്രൈവറ്റ് രജിസ്ട്രേഷന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുകയായിരുന്നു. ഇക്കുറിയും ഇതേ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ജൂലൈ പകുതിയോടെ മാത്രമേ യുജിസി പ്രതിനിധികൾ പരിശോധനയ്ക്ക് എത്തൂ. ഇതനുസരിച്ചാകും അംഗീകാരം ലഭിക്കുന്നത്.
12 ഡിഗ്രി കോഴ്സുകൾക്കും അഞ്ച് പിജി കോഴ്സുകൾക്കുമാണ് ശ്രീനാരായണഗുരു സർവകലാശാല അപേക്ഷ നൽകിയിരിക്കുന്നത്. നാല് റീജണൽ സെന്ററുകൾ ആരംഭിക്കാനാണ് നീക്കം. എന്നാൽ ഇതെല്ലാം യുജിസി അംഗീകാരത്തിന് വിധേയമായിട്ടാണിരിക്കുന്നത്.
പ്ലസ് ടു പരീക്ഷാഫലം വന്നതോടെ ഉപരിപഠനത്തിനായി കുട്ടികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. സർക്കാർ സ്വകാര്യ കോളജുകളിൽ റെഗുലർ കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കാത്തവർക്ക് പ്രൈവറ്റ് രജിസ്ട്രേഷനും വിദൂര വിദ്യാഭ്യാസവുമാണ് ആശ്രയം. എന്നാൽ ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിലപാട് വ്യക്തമാക്കാത്തത് വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും ഒരുപോലെ ആശങ്ക വിതയ്ക്കുന്നുണ്ട്.
Comments