ശ്രീനഗർ : ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച കനക്കുന്നു. കഴിഞ്ഞ രണ്ട് ദിവമായി ഛുത്പാസ് മേഖലയ്ക്ക് സമീപം കടുത്ത മഞ്ഞു വീഴ്ചയാണ് . ഇതിൽ ഒറ്റപ്പെട്ടുപോയ നാല് കുട്ടികൾ അടങ്ങുന്ന കുടുംബത്തെ സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളെക്കൂടാതെ മൂന്ന് മുതിർന്നവരും ഉണ്ടായിരുന്നതായി സൈന്യം വ്യക്തമാക്കി.
പ്രദേശത്തെ പട്രോളിംഗിനിടെയാണ് സൈനിക യൂണിറ്റ് ഒറ്റപ്പെട്ട കുടുംബത്തെ ശ്രദ്ധിക്കുന്നത്. തുടർന്ന് സൈന്യം ഇവിടേക്ക് എത്തുകയായിരുന്നു. ഗോത്ര വിഭാഗത്തിൽപെടുന്ന ബകർവാൾ കുടുംബമാണ് മഞ്ഞുവീഴ്ചയിൽ കുടുങ്ങിക്കിടന്നത്. നാടോടികളായ ഇവരുടെ ആടുകളും കന്നുകാലികളും മഞ്ഞുവീഴ്ചയെ തുടർന്ന് ചത്തിരുന്നു. ഒപ്പം താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിന്റെ ഒരു ഭാഗവും കാറ്റിൽ തകർന്ന നിലയിലായിരുന്നു.
സൈന്യം നടത്തിയ അന്വേഷണത്തിൽ നഗ്രോട്ടയിൽ നിന്നാണ് സംഘം എത്തിയതെന്ന് വ്യക്തമായി.കുട്ടികളെയും മുതിർന്നവരിൽ ഒരാളെയും സൈനിക ക്യാമ്പിലേക്ക് മാറ്റി. കന്നുകാലികളെ നോക്കുന്നതിനായി രണ്ട് പേർ വീട്ടിൽ തുടർന്നു. രക്ഷപ്പെടുത്തിയവരെ കമ്പനി ഓപ്പറേറ്റിംഗ് ബേസിന് സമീപത്തേക്ക് മാറ്റിയിരിക്കുകയാണ് . ഇവർക്ക് ആവശ്യമായ വസ്തുക്കളും എത്തിച്ച് നൽകിയിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ ഉയർന്ന മേഖലകളിലെ മഞ്ഞു വീഴ്ച ജനങ്ങളെ സാരമായി ബാധിച്ചു.നാടോടികളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. മഞ്ഞുവീഴ്ചക്ക് ഒപ്പം ഉള്ള കാറ്റിനെ തുടർന്നാണ് പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. അതേസമയം മേഖലയിൽ സൈന്യം പെട്രോളിംഗ് ഉൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്.
Comments