ന്യൂഡൽഹി : ആറ് സംസ്ഥാനങ്ങളിലായി മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. ഉത്തർപ്രദേശിലെ അസംഗഢ്, രാംപൂർ, പഞ്ചാബിലെ സംഗ്രൂർ എന്നീ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ജൂൺ 26ന് നടക്കും.
ഡൽഹിയിലെ രജീന്ദർ നഗർ, ജാർഖണ്ഡിലെ മന്ദർ, ആന്ധ്രാപ്രദേശിലെ ആത്മകൂർ, ത്രിപുരയിലെ അഗർത്തല, ടൗൺ ബോർഡോവാലി, സുർമ, ജബരാജ് നഗർ എന്നിവയാണ് ഏഴ് നിയമസഭാ സീറ്റുകൾ. സംഗ്രൂർ ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി കേവൽ ധില്ലനാണ്, ആം ആദ്മി പാർട്ടിയുടെ ഗുർമെയിൽ സിംഗും, കോൺഗ്രസിൽ ദൽവീർ സിംഗ് ഗോൾഡിയുമാണ് മറ്റു സ്ഥാനാർത്ഥികൾ.ഭഗവന്ത് മാൻ മുഖ്യമന്ത്രിയായതിന് ശേഷം ഒഴിവ് വന്ന സീറ്റാണ് സംഗ്രൂറിലേത്.
എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഒഴിഞ്ഞ അസംഗഢിൽ ബിജെപി നിരാഹുവവെയും, ബഹുജൻ സമാജ് പാർട്ടി ഗുഡ്ഡു ജമാലിക്കിനെയും രംഗത്തിറക്കുകയാണ്.അസംഖാന്റെ മുൻ മണ്ഡലമായ രാംപൂരിൽ അസിം റാസയാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത് . ഘനശ്യാം ലോധിയാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.അതേസമയം കോൺഗ്രസ് മണ്ഡലത്തിൽ കോൺഗ്രസ് മത്സരിക്കുന്നില്ല.
ത്രിപുരയിൽ ടൗൺ ബോർഡോവാലിയിലാണ് മുഖ്യമന്ത്രി മണിക് സാഹ മത്സരിക്കുന്നത്. കോൺഗ്രസിന്റെ ആശിഷ് കുമാർ സാഹയാണ് മുഖ്യ എതിരാളി. അഗർത്തലയിൽ മുൻ ബിജെപി എംഎൽഎ സുദീപ് റോയ് ബർമ്മനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഡോ അശോക് സിൻഹയും, സിപിഎം സ്ഥാനാർത്ഥി കൃഷ്ണ മജുംദറുമാണ്.
എം.എൽ.എ മേകപതി ഗൗതം റെഡ്ഡിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ആന്ധ്രാപ്രദേശിലെ ആത്മകൂറിൽ വൈ.എസ്.ആർ കോൺഗ്രസ് വിക്രം റെഡ്ഡിയെ മത്സരിപ്പിക്കും. ഗൗതം റെഡ്ഡിയുടെ സഹോദരനാണ് മത്സരിക്കുന്ന വിക്രം റെഡ്ഡി. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ജി ഭരത് കുമാർ യാദവാണ്. അതേസമയം ടിഡിപി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
ജാർഖണ്ഡിലെ മന്ദറിൽ കോൺഗ്രസ് ടിർക്കിയുടെ മകൾ ശിൽപി നേഹയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ ബിജെപി ഗംഗോത്രി കുജൂരിനെയാണ് മത്സരിപ്പിക്കുന്നത്.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി ബന്ധു തിർക്കി ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് മണ്ഡലത്തിൽ സീറ്റ് ഒഴിവ് വന്നത്.
ഡൽഹിയിലെ രജീന്ദർ നഗർ സീറ്റിൽ ബിജെപി മുൻ കൗൺസിലർ രാജേഷ് ഭാട്ടിയയ്ക്കും കോൺഗ്രസിന്റെ പ്രേംലതയ്ക്കുമെതിരെ ദുർഗേഷ് പഥക്കിനെയാണ് എഎപി സ്ഥാനാർത്ഥിയാക്കിയത്. എഎപിയുടെ രാഘവ് ഛദ്ദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വന്നത്.
Comments