പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയേ കണ്ടിയൂർ കൃഷ്ണന്റെ ഭാര്യ ദീപയാണ് ആശുപത്രിയിലേക്കുളള യാത്രാമദ്ധ്യേ ഓട്ടോറിക്ഷയിൽ പ്രസവിച്ചത് . രണ്ടര കിലോ തൂക്കമുള്ള പെൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. അമ്മയേയും കുഞ്ഞിനെയും അഗളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ മാസം 27 നാണ് ദീപയ്ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നത്. രാത്രി വേദന ആരംഭിച്ചതോടെ ഭർത്താവ് കൃഷ്ണൻ ദീപയുമായി ഓട്ടോറിക്ഷയിൽ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. തുടർന്നാണ് വഴി മദ്ധ്യേ ദീപ കുഞ്ഞിന് ജന്മം നൽകിയത്.ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇത്തരം സംഭവങ്ങൾ അട്ടപ്പാടിയിൽ തുടർക്കഥയാവുകയാണ്. പ്രദേശത്ത് മതിയായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണമാകുന്നത്. രണ്ട് ദിവസം മുൻപ് അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചിരുന്നു. അഞ്ചു മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ഒസത്തിയൂരിലെ പവിത്ര – വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്. ഗർഭം അഞ്ചാം മാസം എത്തിയപ്പോൾ ആയിരുന്നു പ്രസവം. 25 ആഴ്ച്ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണസംവിധാനത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
Comments