ന്യൂഡൽഹി: ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം മുഖർജിയുടെ 69-ാം ബലിദാന ദിനമാണ് ആചരിക്കുന്നത്. 1953 ജൂൺ 23നാണ് മുഖർജി മരണത്തിന് കീഴടങ്ങിയത്.
‘ ശ്യാമപ്രസാദ് മുഖർജിയുടെ പുണ്യദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. ഇന്ത്യയുടെ അഖണ്ഡതയ്ക്കായി സമാനതകളില്ലാത്ത പോരാട്ടം നടത്തിയ അദ്ദേഹത്തിനോട് ഓരോ ഇന്ത്യൻ പൗരനും കടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ മുന്നേറ്റത്തിനും വികാസത്തിനുമായിട്ടാണ് അദ്ദേഹം പ്രയത്നിച്ചത്. ഇന്ത്യയെ സമ്പന്നവും സമൃദ്ധവുമായ രാജ്യമാക്കിമാറ്റുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം പൂർത്തീകരിക്കാൻ നമ്മളെല്ലാവരും ബാദ്ധ്യതപ്പെട്ടവരാണ്.’ പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു.
സ്വാതന്ത്ര്യത്തിന് മുന്നേ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാടിയ ദേശീയ നേതാവാണ് മുഖർജി. ഇന്ത്യയുടെ അഖണ്ഡതാ വിഷയത്തിൽ അഭിപ്രായ വ്യത്യാസ ങ്ങളെതുടർന്ന് 1951ലാണ് നെഹ്റുവുമായി തെറ്റിപ്പിരിഞ്ഞ മുഖർജി കോൺഗ്രസ്സ് വിട്ടത്. 1901 ജൂലൈ 1ന് മുഖർജിയുടെ ജനനം കൊൽക്കത്തയിലായിരുന്നു. വിദ്യാഭ്യാസ കാലം മുതലേ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ ഭാഗമായിരുന്ന മുഖർജി 1943 മുതൽ 46 വരെ ഹിന്ദു മഹാസഭയുടെ ഭാഗമായിരുന്നു. 1941-42ൽ ബംഗാൾ പ്രവിശ്യാ ഭരണകൂടത്തിൽ ധനകാര്യ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യാന്തര ഭാരതത്തിന്റെ പ്രഥമ മന്ത്രിസഭയിൽ 1950 വരെ മുഖർജി വാണിജ്യ വ്യവസായ മന്ത്രിയായിരുന്നു.
Comments