ന്യൂഡൽഹി:ശിവസേന വിട്ടുപോകരുതെന്ന് ഉദ്ധവ് താക്കറെ ആവർത്തിച്ച് അപേക്ഷിക്കു മ്പോൾ കടുത്ത രോഷമാണ് വിമത എംഎൽഎമാർ നേതാവിനെതിരെ നടത്തുന്നത്. ഏകനാഥ് ഷിൻഡേയ്‌ക്കൊപ്പം ചേർന്നിരിക്കുന്ന ശിവസേനാ എംഎൽഎ സഞ്ജയ് ഷിർസതും സഹപ്രവർത്തകരുമാണ് ഉദ്ധവിന്റെ അവഗണനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നത്.
സ്വന്തം പാർട്ടിയുടെ അടിയുറച്ച പ്രവർത്തരാണ് ഞങ്ങൾ. ശിവസേനയുടെ ആദർശം നെഞ്ചിലേറ്റുന്നവരുമാണ്. പാർട്ടിയുടെ എംഎൽഎമാരാണ് ഞങ്ങളെല്ലാം. എന്നാൽ കഴിഞ്ഞ രണ്ടര വർഷം മുഖ്യമന്ത്രിയുടെ വീടിനകത്ത് കയറാൻ സാധിച്ചിട്ടില്ല. ഉദ്ധവ് സ്വന്തം വീടിന്റെ വാതിൽ ഒരിക്കൽ പോലും തങ്ങൾക്കായി തുറന്നു തരാത്ത നേതാവാണ്. അതേ സമയം ഏതു കാര്യത്തിനായി പോയാലും കോൺഗ്രസ്സിന്റേയും എൻസിപിയുടേയും എംഎൽഎമാർ എപ്പോഴും ഉദ്ധവിന്റെ വീട്ടിലുണ്ടാകും. തങ്ങളെ മണിക്കൂറുകളോളം പുറത്തുനിർത്തുന്ന ഈ വ്യക്തിയുടെ കീഴിൽ എന്തിന് പ്രവർത്തിക്കണമെന്നാണ് വിമതർ ചോദിക്കുന്നത്.
ശിവസേനയുടെ മുഖമുദ്ര ഹിന്ദുത്വമാണെന്ന് ഷിൻഡെ പറയുമ്പോൾ അതിന് ബലം പകരുന്ന മറ്റൊരു ആരോപണവും അണികൾ ഉദ്ധവിനെതിരെ ഉയർത്തുകയാണ്. അയോദ്ധ്യയിൽ ശിവസേനയ്‌ക്കായി ദർശനം നടത്താൻ തീരുമാനിച്ച് വിമാനത്താവളത്തിൽ എത്തി കയറാൻ നേരം യാത്ര നിഷേധിച്ചത് ഒരിക്കലും സഹിക്കാൻ കഴിയില്ല. കോൺഗ്രസിനേയും എൻസിപിയേയും പ്രീതിപ്പെടുത്താൻ ശിവസേനയുടെ ഹിന്ദുത്വ നയത്തിൽ വെള്ളം ചേർത്ത നേതാവാണ് ഉദ്ധവെന്നും എംഎൽഎ രോഷത്തോടെ പറഞ്ഞു. ആദിത്യ താക്കറേയ്‌ക്ക് അയോദ്ധ്യയ്‌ക്ക് പോകാമെങ്കിൽ തങ്ങൾക്ക് എന്തുകൊണ്ട് പോയിക്കൂടെന്നും എംഎൽഎ ഷിർസാത് ചോദിച്ചു.
Comments